ഇഡി വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതിയാക്കിയ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാം തവണ മറ്റൊരു രാഷ്ടീയ പാര്‍ട്ടിയെ കൂടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ (The Prevention of Money Laundering Act, 2002 -PMLA ) പ്രതിയാക്കി. കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ പ്രതിയാക്കിയത് രാഷ്ടീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയെ അഴിമതിക്കേസില്‍ പ്രതിയായപ്പോള്‍ അത് രാജ്യത്തെ ആദ്യ സംഭവമായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അഴിമതി കേസില്‍ പ്രതിചേര്‍ത്ത് അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത് നിയമ വൃത്തങ്ങളില്‍ തന്നെ വലിയ വിവാദം സൃഷ്ടിച്ചു. ഇപ്പോള്‍ സിപിഎമ്മിനെ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഇഡി രാഷ്ട്രീയ പാര്‍ട്ടികളെ മുള്‍മുനയില്‍ ആക്കിയിരിക്കുകയാണ്.

കേരളം കണ്ട ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതെന്നാണ് ഇഡി എറണാകുളം പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിലാണ് സിപിഎമ്മിനേയും തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, മുന്‍ മന്ത്രി എസി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എംപി എന്നിവരെ പ്രതി ചേര്‍ത്തിരിക്കുന്നത്. സിപിഎം പാര്‍ട്ടി കേസിലെ 68-ാം പ്രതിയാണ്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്ബാദിച്ചെന്നാണ് ഇഡി ആരോപിക്കുന്നത്. 128 കോടി രൂപ പ്രതികളില്‍നിന്ന് കണ്ടുകെട്ടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം മെയ് 17നാണ് ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉള്‍പ്പടെയുള്ള നേതാക്കളേയും എഎപിയേയും കള്ളപ്പണം വെളുപ്പിക്കല്‍ പ്രതിചേര്‍ത്തത്. ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലായിരുന്നു ഈ അസാധാരണ നടപടി. അഴിമതിയിലൂടെ ലഭിച്ച പണം ആം ആദ്മി പാര്‍ട്ടി ഗോവ തിരഞ്ഞെടുപ്പുകളിലടക്കം ഉപയോഗിച്ചതായാണ് ഇഡി കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയെ പ്രതിയാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ ശക്തമായ വാദങ്ങളാണ് സുപ്രീം കോടതിയില്‍ ഉയര്‍ന്നത്. അഴിമതിയിലൂടെ ലഭിച്ച പണം രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ എഎപി തിരഞ്ഞെടുപ്പില്‍ ചെലവാക്കി എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദമുയര്‍ത്തിയത്. പിഎംഎല്‍എ ആക്‌ട് സെക്ഷന്‍ 70 പ്രകാരമാണ് രാഷ്ടീയ പാര്‍ട്ടിക്കെതിരെ കേസെടുത്തതെന്നാണ് ഇഡി വാദിച്ചത്.

അഴിമതിക്കെതിരെ പോരാട്ടം നടത്തി രൂപീകൃതമായ ആം ആദ്മി പാര്‍ട്ടി അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ അതേ ദുരന്തമാണ് സിപിഎമ്മും നേരിടുന്നത്. സാധാരണ ഗതിയില്‍ രാഷ്ടീയ നേതാക്കളാണ് അഴിമതിക്കേസുകളില്‍ പ്രതിയാക്കപ്പെടുന്നത്. രണ്ട് രാഷ്ടീയ പാര്‍ട്ടികളെ കൂടി അഴിമതിക്കേസില്‍ കുരുക്കിയതോടെ ആ പാര്‍ട്ടികളുടെ പ്രതിഛായ തകര്‍ക്കുന്നതിനൊപ്പം അവരുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കാനും കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ഡല്‍ഹിയില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ആപ്പിനെ തുത്തെറിയാന്‍ ബിജെപിക്ക് കഴിഞ്ഞു.

കള്ളപ്പണക്കേസില്‍ പ്രതിയായത് മൂലം സിപിഎമ്മിന് വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രതിഛായ നഷ്ടമുണ്ടാകുമെന്ന ഭീതിയിലാണ് പാര്‍ട്ടി നേതൃത്വം.അഴിമതി കേസില്‍ പ്രതിയാക്കപ്പെട്ടതോടെ വലിയ പ്രത്യാഘാതങ്ങളാണ് ദേശീയ പാര്‍ട്ടികളായ സിപിഎമ്മിനും ആം ആദ്മി പാര്‍ട്ടിക്കും നേരിടേണ്ടിവരികയെന്നാണ് നിയമജ്ഞരുടെ നിലപാട്. ഇരു പാര്‍ട്ടികളുടേയും അംഗീകാരം റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് രേഖാമൂലം ആവശ്യപ്പെടാന്‍ ഇനി ഇഡിയ്ക്ക് കഴിയും. ഇരു പാര്‍ട്ടികളുടേയും സ്ഥാവര ജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളിലേക്കുള്ള വഴിയും ഇതോടെ ഇഡിയ്ക്ക് മുന്നില്‍ തുറന്നിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക