ദേവികുളത്ത് പുലിയിറങ്ങിയതിന് പിന്നാലെ നല്ലതണ്ണി ഐറ്റിഡിയില്‍ കാട്ടാനയിറങ്ങി. ജനവാസ മേഖലയിലാണ് ഇന്ന് രാവിലെ ഒറ്റയാന ഇറങ്ങിയത്. രാവിലെ എസ്റ്റേറ്റ് ലയങ്ങളുടെ സമീപത്തുകൂടി കാട്ടാന നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ തൊഴിലാളികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്.
തൊഴിലാളികള്‍ താമസിക്കുന്ന മേഖലയില്‍ പുലിക്ക് പുറമെ കാട്ടാനയും എത്തിയത് ജനങ്ങളെ ആശങ്കയില്‍ ആക്കിയിരിക്കുകയാണ്. വന്യമൃഗങ്ങള്‍ തുടർച്ചയായി ജനവാസമേഖലയില്‍ ഇറങ്ങിയതോടെ തൊഴിലാളികള്‍ക്ക് ഭയം കൂടാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.
മൂന്നാർ ദേവികുളം സെൻട്രല്‍ ഡിവിഷനിലാണ് പുലി ഇറങ്ങിയത്. ദേവികുളം മിഡില്‍ ഡിവിഷൻ സ്വദേശി രവിയുടെ വളർത്തു നായയെ കഴിഞ്ഞദിവസം പുലി പിടിച്ച് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ജനവാസമേഖലയില്‍ പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചത്. വളർത്തു നായയെ രാവിലെ മുതല്‍ കാണാനില്ലായിരുന്നു. വൈകുന്നേരമായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യങ്ങള്‍ കിട്ടിയത്. ജനവാസമേഖലയില്‍ പുലി ഇറങ്ങിയതോടെ പ്രദേശവാസികളാകെ ആശങ്കയിലാണ്.

















