സിവില്‍ സർവീസ് പരീക്ഷയില്‍ ഉയർന്ന റാങ്ക് നേടിയെടുക്കുക എന്നത് വളരെ വിഷമം പിടിച്ചതാണ്. ചിലർ പാതിവഴിയില്‍ പരീക്ഷക്കുള്ള തയാറെടുപ്പ് ഉപേക്ഷിക്കും. മറ്റു ചിലർ എല്ലാ വെല്ലുവിളികളും നേരിട്ട് അവസാനം വരെ പോരാടും. അവരില്‍ ചിലർ ഐ.എ.എസ് ഉദ്യോഗസ്ഥരാകും, ചിലർ ഐ.പി.എസുകാരും. മറ്റു ചിലർ ഫോറിൻ സർവീസ് തെരഞ്ഞെടുക്കും.
സിവില്‍ സർവീസ് പരീക്ഷക്ക് തയാറെടുക്കാൻ തന്നെ ഒരുപാട് പഠന സാമഗ്രികള്‍ വേണം. നല്ലൊരു കോച്ചിങ് സെന്ററില്‍ പോയി പഠിക്കേണ്ടിയും വരും. മാസങ്ങള്‍ അല്ലെങ്കില്‍ വർഷങ്ങള്‍ വരെ പഠനത്തിനായി മാറ്റിവെക്കേണ്ടി വരും.സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി ബുദ്ധിശക്തി കൊണ്ട് മാത്രം സിവില്‍ സർവീസ് വിജയിച്ച കഥയാണ് പറയാൻ പോകുന്നത്. സ്വന്തം നിലക്ക് തയാറെടുത്ത് യു.പി.എസ്.സി സിവില്‍ സർവീസ് പരീക്ഷയില്‍ 137ാം റാങ്ക് നേടിയ അങ്കിത കാന്തുവിനെ കുറിച്ച്.ഒരു സാധാരണ കുടുംബത്തിലാണ് അങ്കിത ജനിച്ചത്. ഒരുപാട് പ്രയാസങ്ങളിലൂടെയാണ് അവരുടെ ബാല്യം കടന്നുപോയത്.
സ്വകാര്യ കമ്ബനിയിലെ സെക്യൂരിറ്റി ഗാർഡ് ആയിരുന്നു അങ്കിതയുടെ അച്ഛൻ ദേവേശ്വർ കാന്തി. ബാങ്കുകളിലേക്ക് പണം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന കമ്ബനിയായിരുന്നു അത്. വീട്ടമ്മയാണ് അമ്മ ഉഷ കാന്തി. അവരുടെ നാലു പെണ്‍മക്കളില്‍ മൂത്തത്ത് അങ്കിതയായിരുന്നു. സ്വാഭാവികമായും കുടുംബത്തിന്റെ ഉത്തരവാദിത്തം വന്നുചേരും.
ഡെറാഡ്യൂണിലെ ദൂണ്‍ മോഡേണ്‍ സ്കൂളില്‍ നിന്നാണ് അങ്കിത 10ാം ക്ലാസ് വിജയിച്ചത്. കർബാരി പബ്ലിക് സ്കൂളില്‍ നിന്ന് 12ാം ക്ലാസ് 96.4 ശതമാനം മാർക്കോടെയാണ് വിജയിച്ചത്. ഉത്തരാഖണ്ഡില്‍ പ്ലസ്ടുവിന് മികച്ച മാർക്ക് ലഭിക്കുന്നവരില്‍ നാലാംറാങ്കായിരുന്നു അങ്കിതക്ക്. ഫിസിക്സ് ആയിരുന്നു ആ മിടുക്കിയുടെ പ്രിയപ്പെട്ട വിഷയം. ഫിസിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് അങ്കിത സിവില്‍ സർവീസിന് ശ്രമിച്ചത്.
കുടുംബത്തിന്റെ സാമ്ബത്തിക നില കണക്കിലെടുത്ത് നോയ്ഡയിലെ താമസസ്ഥലത്തിരുന്ന് സ്വന്തം നിലക്കാണ് അങ്കിത യു.പി.എസ്.സി സിവില്‍ സർവീസ് പരീക്ഷക്ക് തയാറെടുത്തത്. പഠിക്കാനായി ആവശ്യത്തിന് മെറ്റീരിയലുകള്‍ പോലുമുണ്ടായിരുന്നില്ല. ഹിന്ദി മീഡിയത്തിലായിരുന്നു മുമ്ബ് പഠിച്ചിരുന്നതൊക്കെ. എന്നാല്‍ എല്ലാ വെല്ലുവിളികളെയും അസ്ഥാനത്താക്കി 2024ലെ യു.പി.എസ്.സി സി.എസ്.സി പരീക്ഷില്‍ 137ാം റാങ്ക് അങ്കിത സ്വന്തമാക്കി. ഹിന്ദി മാധ്യമത്തിലായിരുന്നു അഭിമുഖവും പൂർത്തിയാക്കിയത്.

















