തരമണി-തിരുവാണ്‍മിയൂർ റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വൻകുഴിയില്‍ ഓടിക്കൊണ്ടിരുന്ന കാർ വീണു. ഏറെനേരത്തെ പരിശ്രമത്തിനുശേഷം കാർ പുറത്തെടുത്തു. കാറിലുണ്ടായിരുന്ന ഡ്രൈവറടക്കം അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുമാണ്‍മിയൂരിന് സമീപമായിരുന്നു അപകടം. കാർ തരമണിയില്‍നിന്ന് തിരുവാണ്‍മിയൂരിലേക്ക് വരുകയായിരുന്നു. അഗ്നിശമനസേനാംഗങ്ങളും പോലീസും സംഭവസ്ഥലത്ത് എത്തി. സംഭവം നടന്നതിന് സമീപം മെട്രോ റെയില്‍വേയ്ക്കായി തുരങ്കപ്പാത നിർമാണം നടക്കുന്നുണ്ട്. ഇതേത്തുടർന്നാണ് പെട്ടെന്ന് കുഴി രൂപപ്പെട്ടതെന്ന് സമീപവാസികള്‍ ആരോപിച്ചു.
സമാനമായ സംഭവങ്ങള്‍ ഇതിന് മുൻപും നഗരത്തില്‍ നടന്നിരുന്നു.എന്നാല്‍, നടുറോഡില്‍ കുഴി രൂപപ്പെട്ടത് സമീപത്ത് മെട്രോ റെയില്‍വേയുടെ നിർമാണം നടക്കുന്നതുകൊണ്ടല്ലെന്ന് മെട്രോ റെയില്‍ അധികൃതർ പറഞ്ഞു. സംഭവം നടന്നതിന് 300 മീറ്റർ അകലെയാണ് മെട്രോ റെയില്‍വേയുടെ നിർമാണപ്രവർത്തനം നടക്കുന്നതെന്നും അധികൃതർ പറഞ്ഞു.
ഭൂഗർഭ മാലിന്യക്കുഴലിലെ ചോർച്ചയാണ് മണ്ണൊലിച്ചുപോകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പറഞ്ഞു. മെട്രോ റെയില്‍വേയുടെ നിർമാണത്തിന് നേതൃത്വം നല്‍കുന്ന എൻജിനിയർമാർ സംഭവസ്ഥലം പരിശോധിച്ചിരുന്നെന്നും മെട്രോ റെയില്‍വേ അധികൃതർ പറഞ്ഞു.

















