അസം സ്വദേശിനിയായ 17കാരിയെ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്ടേക്ക് എത്തിച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. അസം സ്വദേശി ഫുർഖാൻ അലി (26), അക്ളിമ ഖാതുൻ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടൗണ്‍ പോലീസ് ഒഡീഷയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
ഫുർഖാൻ അലിയും അക്ളിമ ഖാതുനും പണം സമ്ബാദിക്കുക എന്ന ഉദ്ദേശത്തോടെ ആണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കേരളത്തില്‍ എത്തിച്ചത്. ഇൻസ്റ്റാഗ്രാം വഴി ബന്ധം സ്ഥാപിച്ച ശേഷം കേരളത്തില്‍ വീട്ടുജോലി തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ചാണ് അസമില്‍ നിന്ന് പെണ്‍കുട്ടിയെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. തുടർന്ന്, 17കാരിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലെ മുറിയില്‍ എത്തിച്ച് അനാശ്യാസ പ്രവർത്തനം നടത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. 17കാരിയെ പലരുടെയും മുന്നില്‍ എത്തിച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കി എന്നാണ് കേസ്.കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞതോടെ പ്രതികള്‍ കേരളത്തില്‍ നിന്നും മുങ്ങി. തുടർന്ന്, അന്വേഷണത്തില്‍ പ്രതികള്‍ ഒറീസയിലെ ഭദ്രക് റെയില്‍വേ സ്‌റ്റേഷൻ ഭാഗത്ത് ഉണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ പോലീസ് ഇൻസ്‌പെക്ടർ ജിതേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ സജി ഷിനോബ്, എസ്സിപിഒ വന്ദന, സിപിഒമാരായ സോണി നെരവത്ത്, ജിതിൻ, മെഡിക്കല്‍ കോളേജ് സ്റ്റേഷൻ എഎസ്‌ഐ അനൂപ്, സിപിഒ സാജിദ്, സിപിഒ അമീൻ ബാബു എന്നിവർ അടങ്ങുന്ന സംഘം പ്രതികളെ തേടി ഒഡിഷയിലെത്തി. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

















