സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കിയില്ലെങ്കില്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് കെ.സുധാകരന്‍ ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.ആന്റോ ആന്റണിയെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് സണ്ണി ജോസഫിലേക്ക് എത്തിയത് സുധാകരന്റെ പിടിവാശി കാരണം. കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് തന്നെ നീക്കാന്‍ വി.ഡി.സതീശന്‍ കളിക്കുന്നതായി സുധാകരനു പരാതി ഉണ്ടായിരുന്നു. ആന്റോ ആന്റണി കെപിസിസി അധ്യക്ഷനായാല്‍ സതീശന്‍ കൂടുതല്‍ ശക്തനാകും. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് കണ്ണൂരില്‍ നിന്നുള്ള സണ്ണി ജോസഫിനായി സുധാകരന്‍ ദേശീയ നേതൃത്വത്തോട് വാദിച്ചത്.
സുധാകരനുമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് പുതിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. തനിക്കെതിരെ കരുക്കള്‍ നീക്കിയ വി.ഡി.സതീശനും കെ.സി.വേണുഗോപാലിനും അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു സുധാകരന്‍. കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മാറാന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ദേശീയ നേതൃത്വം നിര്‍ബന്ധിച്ചതോടെ സുധാകരനു വഴങ്ങേണ്ടിവന്നു. അപ്പോഴും താന്‍ മുന്നോട്ടുവയ്ക്കുന്ന ഉപാധി അംഗീകരിക്കണമെന്ന് സുധാകരന്‍ ഹൈക്കമാന്‍ഡിനോടു ആവശ്യപ്പെട്ടു.
ആന്റോ ആന്റണിക്കു പകരം സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനാകണമെന്ന ഡിമാന്‍ഡാണ് സുധാകരന്‍ മുന്നോട്ടുവെച്ചത്. മുതിർന്ന നേതാവ് എ കെ ആന്റണിയുടെ പിന്തുണയും ഇക്കാര്യത്തിൽ സുധാകരൻ നേടിയെടുത്തു. ഡൽഹിയിൽ നിർണായക നീക്കങ്ങൾ നടത്തിയ ചെന്നിത്തലയും സുധാകരൻ മാറുമെങ്കിൽ പകരക്കാരനായി സണ്ണി ജോസഫിനെ പരിഗണിക്കുന്നതിൽ തെറ്റില്ല എന്ന് നിലപാടെടുത്തു. ഇതോടെ മറ്റു ൺ ദേശീയ നേതൃത്വത്തിനും സുധാകരന്റെ ആവശ്യം അംഗീകരിക്കേണ്ടിവന്നു. സണ്ണി ജോസഫിന്റെ ക്ലീൻ ഇമേജ് തീരുമാനത്തിൽ നിർണായക ഘടകമായി.

















