കോർപറേഷനില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് ജീവനൊടുക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍.ആരോപണ വിധേയനായ കക്കാട് മണ്ഡലം സെക്രട്ടറി ടി.പി. മുരളീധരനെയാണ് അത്താഴക്കുന്നിലെ ക്വാർട്ടേഴ്സില്‍ വിഷം കഴിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
അതേസമയം വ്യാജ സീല്‍ നിർമിച്ച് തൊഴില്‍ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ കൈക്കലാക്കിയെന്നാരോപിച്ച് മുരളീധരനെതിരെ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. കണ്ണൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയുടെയും വ്യാജ സീലുകള്‍ ഉപയോഗിച്ച് ഇയാള്‍ ആസൂത്രിതമായ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.
ഡിസിസിയുടെ വ്യാജ സീല്‍ ഉപയോഗിച്ച് കഴിഞ്ഞ വർഷം നവംബറില്‍ തട്ടിപ്പിനിരയായ വ്യക്തിക്ക് നല്‍കിയ കുറിപ്പില്‍, ‘താങ്കളുടെ അപ്പോയിന്റ്മെന്റ് റെഡിയായി. ഇലക്ഷൻ മാനദണ്ഡപ്രകാരം ഇത് ഒരു അറിയിപ്പ് ആയി കരുതുക. വാഗ്ദാനം പാടില്ല, പുറത്ത് പറയരുത്’- എഴുതിയിരിക്കുന്നത്. തളിപ്പറമ്പില്‍ തട്ടിപ്പിനിരയായ മറ്റൊരു വ്യക്തിക്ക് രണ്ട് വ്യാജ സീലുകളും പതിച്ച ലെറ്ററില്‍ ചുവപ്പ്, പച്ചനിറത്തിലുള്ള മഷികള്‍ ഉപയോഗിച്ച് എഴുതി ഔദ്യോഗികമാണെന്ന് തോന്നുന്ന വിധത്തില്‍ വിശ്വാസം നേടിയെടുക്കാനും ശ്രമം നടത്തിയിട്ടുണ്ട്. കൂടാതെ ജോലി ഉറപ്പാണെന്ന തരത്തില്‍ തട്ടിപ്പിനിരയായവർക്ക് യൂണിഫോം ഉള്‍പ്പെടെ നല്‍കിയതായും പറയപ്പെടുന്നു.

















