45 വർഷമായി പശ്ചിമ ബംഗാളില്‍ കഴിയുന്ന പാകിസ്താനി വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. 60കാരിയായ ഫാത്തിമ ബീവിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.1980ല്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഫാത്തിമ നിലവില്‍ ഭർത്താവിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം ചന്ദ്രനഗറില്‍ താമസിക്കുകയാണ്.
പൊലീസ് റിപ്പോർട്ട് പ്രകാരം 1980ല്‍ പാകിസ്താനിലെ റാവല്‍പിണ്ഡിയില്‍നിന്ന് പിതാവിനൊപ്പമാണ് ഫാത്തിമ ബീവി ഇന്ത്യയിലെത്തിയത്. 1982ല്‍ ചന്ദ്രനഗറിലെ ബേക്കറി കടയുടമയായ മുസാഫർ മാലിക്കിനെ വിവാഹം ചെയ്ത് അവിടെ താമസിച്ചുവരികയാണ്. എന്നാല്‍ പൊലീസ് റെക്കോഡില്‍ ഇന്ത്യയിലെത്തി ഒരു വർഷത്തിനുശേഷം കാണാതായി എന്നാണുള്ളത്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക് പൗരർ രാജ്യം വിടണമെന്ന കേന്ദ്രനിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തുവന്നിട്ടുണ്ട്. ഫാത്തിമ ബീവിയെ ഏറെക്കാലമായി തങ്ങള്‍ക്ക് അറിയാമെന്നും അവർക്ക് നിലവില്‍ പാകിസ്താനുമായി യാതൊരു ബന്ധവുമില്ലെന്നും നാട്ടുകാർ പറയുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന അവരെ എത്രയും വേഗം നിയമനടപടികള്‍ പൂർത്തിയാക്കി വിട്ടയക്കണമെന്നും അവർ ആവശ്യപ്പെട്ടു. ചന്ദ്രനഗർ മുനിസിപ്പല്‍ കോർപറേഷനിലെ വോട്ടറായ ഫാത്തിമക്ക് പാൻ കാർഡും ആധാർ കാർഡും ഉണ്ടെന്നും ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചിരുന്നുവെന്നും ഭർത്താവ് മുസാഫർ മാലിക്ക് പറഞ്ഞു.

















