ബിജെപി നേതാവ് വി.വി. രാജേഷിനെതിരേ പോസ്റ്റർ ഒട്ടിച്ച സംഭവത്തില്‍ ബിജെപി പ്രവർത്തകർ അറസ്റ്റില്‍. നാഗേഷ്, മോഹൻ, അഭിജിത്ത് എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തെ പാർട്ടിയില്‍നിന്ന് പുറത്താക്കിയ നേതാവിന്റെ അനുയായികളാണ് പിടിയിലായവർ.
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിന് പിന്നാലെയായിരുന്നു വി.വി. രാജേഷിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നിലും വി.വി. രാജേഷിന്റെ വീടിനുമുന്നിലുമായിട്ടായിരുന്നു അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.രാജേഷ് സാമ്ബത്തിക തട്ടിപ്പുകാരനാണെന്നും തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിനെ തോല്‍പ്പിക്കാൻ രാജേഷ് ശ്രമിച്ചുവെന്നുമാണ് പോസ്റ്ററിലുണ്ടായിരുന്നത്.
ഇതിനെതിരെ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. തുടർന്ന് വി.വി. രാജേഷ് ഇതിനെതിരേ പോലീസില്‍ പരാതി നല്‍കി.സിസിടിവി അടക്കം പരിശോധിച്ച ശേഷമാണ് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. വി. മുരളീധരപക്ഷത്തിന്റെ എതിർപക്ഷത്തുള്ള മൂന്നുപേരാണ് അറസ്റ്റിലായത്. വലിയശാല മുൻ കൗണ്‍സിലറുടെ മകനാണ് പിടിയിലായവരില്‍ ഒരാള്‍.

















