ഞെട്ടിക്കുന്നൊരു സംഭവത്തിന്റെ വാർത്തയാണ് ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് പുറത്തുവരുന്നത്. വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് കാമുകന്റെ കൈയും കാലും യുവതിയും ബന്ധുക്കളും ചേർന്ന് തല്ലിയൊടിച്ചു.13 ഒടിവുകളുമായി 17 ദിവസമായി ആശുപത്രിയിലാണ് ഗുല്‍ഷൻ എന്ന യുവാവ്.
റിപ്പോർട്ടുകള്‍ പ്രകാരം നേരത്തെ നല്‍കിയ 21.5 ലക്ഷം രൂപ തിരികെ നല്‍കാനെന്ന വ്യാജേന യുവതി ഗുല്‍ഷനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ ഇവിടെ എത്തിയതിന് പിന്നാലെ യുവതിയും ബന്ധുക്കളും ചേർന്ന് ആക്രമിക്കുയായിരുന്നു എന്നാണ് യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. യുവതി തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചു, വിസമ്മതിച്ചതിന് പിന്നാലെ പൊതിരെ തല്ലി.
ഇരുകൈകളും കാലുകളും തല്ലിയൊടിച്ചു. ഫരീദബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ ചികിത്സയിലാണ്. അതേസമയം ഇരുവരും നിയമപ്രകാരം ആദ്യ വിവാഹത്തില്‍ നിന്ന് വിവാഹമോചിതരായിട്ടില്ല. ഗുല്‍ഷന്റെ മൊബൈല്‍ ഷോപ്പില്‍ പതിവായി വന്നിരുന്ന യുവതിയുമായ 2019 മുതലാണ് അടുപ്പം തുടങ്ങുന്നത്. ആ സമയം ഗുല്‍ഷൻ ഭാര്യയുമായി അകന്നു കഴികയും യുവതി വിവാഹമോചനത്തിന്റെ വക്കിലുമായിരുന്നു.
പ്രാദേശിക മാദ്ധ്യമങ്ങളുടെ വിവരം അനുസരിച്ച് യുവതിക്ക് 10 വയസുകാരിയായ മകളുണ്ട്. യുവാവ് മൂന്ന് മക്കളുടെ പിതാവാണ്. മാർച്ച് 29-നാണ് ആക്രമണം നടക്കുന്നതെന്നും പണം തിരികെ ചോദിച്ചതിന് പിന്നാലെയായിരുന്നു ആക്രമണമെന്നും യുവാവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

















