ഗുജറാത്തില്‍ രണ്ടുദിവസം നീണ്ടുനിന്ന എഐസിസി സമ്മേളനം അവസാനിച്ചു. മഹാത്മാഗാന്ധിയുടെ ആശയദൃഢതയും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രായോഗിക ശൗര്യവുമൊത്തിണങ്ങിയ പുതിയ കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുമെന്നാണ് അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനം. സബര്‍മതി തീരത്ത് നടന്ന സമ്മേളനത്തില്‍ 1700-ലധികം നേതാക്കളാണ് പങ്കെടുത്തത്.
കേരളത്തില്‍ നിന്ന് 61 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സാമൂഹിക നീതിക്കും മതേതരത്വത്തിനും ഊന്നല്‍ നല്‍കാനും സംഘടനാതലത്തില്‍ ഡിസിസികളെ ശാക്തീകരിക്കാനുമുളള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സമ്മേളനം അംഗീകാരം നല്‍കി. ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2025 കോണ്‍ഗ്രസിന്റെ പുനര്‍ജനി വര്‍ഷമായിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ഡിസിസികൾക്ക് പ്രവർത്തന മാർഗരേഖ, ഡിസിസി അധ്യക്ഷൻമാർക്ക് കൂടുതൽ അധികാരങ്ങൾ
- ഡിസിസികള്‍ക്കും അധ്യക്ഷന്മാര്‍ക്കും പ്രവര്‍ത്തന മാര്‍ഗരേഖയിറക്കും. അത് കര്‍ശനമായി പാലിക്കണം.
- ഡിസിസിക്ക് കീഴിലെ മുഴുവന്‍ കമ്മിറ്റികളും അടുത്ത ഒരു വര്‍ഷത്തിനുളളില്‍ അധ്യക്ഷന്മാര്‍ പുനസംഘടിപ്പിക്കണമെന്നാണ് മാര്‍ഗരേഖയിലെ പ്രധാന വ്യവസ്ഥ.
- ഗ്രൂപ്പു കളിക്ക് നിന്നുകൊടുക്കാത്ത ഡിസിസി പ്രസിഡന്റുമാരെയാണ് പാര്‍ട്ടിക്ക് ആവശ്യമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
- ബൂത്ത്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികള്‍ കഴിവുളളവരെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിക്കണം. ഇക്കാര്യത്തില്‍ ഡിസിസി അധ്യക്ഷന്മാരുടെ പ്രവര്‍ത്തനം സുതാര്യവും പക്ഷപാതരഹിതവുമാകണം.
- ഡിസിസി ഘടനയ്ക്ക് കൃത്യമായ മാര്‍ഗരേഖ എഐസിസി നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

















