അവിഹിത ബന്ധങ്ങളും അവിശുദ്ധ ബന്ധങ്ങളും നാള്‍ക്കുനാള്‍ വർദ്ധിച്ചു വരുകയും തന്മൂലം സ്ത്രീകള്‍ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുന്നത് പതിവായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം കോതമംഗലത്തിനടുത്ത് കുട്ടമ്ബുഴ മാമലക്കണ്ടം എളംബ്ലാശേരിയില്‍ ഗോത്രവർഗ യുവതിയെ രാത്രി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനു പിന്നിലും ഇതേ കാരണങ്ങളാണ്. പിണവൂർക്കുടി മുത്തനാമുടി ഓമനയുടെ മകള്‍ മായ (37) ആണു മരിച്ചത്.
മലയാറ്റൂർ മുളങ്കുഴി ചാരപ്പുറത്ത് ജിജോ ജോണ്‍സനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. മായയ്ക്ക് വേറെ ഭർത്താവും കുട്ടികളുമുണ്ട്. പ്രതി ജിജോ ജോണ്‍സണും ഭാര്യയും മക്കളുമുണ്ട്.മായയെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകാനെന്നു പറഞ്ഞു ജിജോ ഓട്ടോറിക്ഷ വിളിച്ചുവരുത്തി. മായയുടെ കിടപ്പു കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ആശാവർക്കറെ വിവരം അറിയിക്കുകയായിരുന്നു.
ഇരുവരും താമസിച്ചിരുന്ന എളംബ്ലാശേരിയിലെ വീട്ടില്‍ നിലത്തുകിടക്കുന്ന നിലയില്‍ രാവിലെയാണു മൃതദേഹം കണ്ടത്. രാത്രി മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ജിജോ മായയെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മുഖത്തും തലയിലും മർദ്ദനമേറ്റ പാടുകളുണ്ട്. ഇന്നലെ രാവിലെ ഒൻപതോടെയാണു സമീപവാസികള്‍ വിവരം അറിയുന്നത്. പൊലീസെത്തുമ്ബോള്‍ മൃതദേഹത്തിനരികില്‍ ജിജോയും ഉണ്ടായിരുന്നു.
കൊലപാതകമെന്ന് ഉറപ്പിച്ചതോടെ ജിജോയെ കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വൈകിട്ടോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ജിജോയും മായയും എളംബ്ലാശേരിയില്‍ താമസമാക്കിയത് കഴിഞ്ഞ വർഷമാണ്. ആദ്യ ഭാര്യയില്‍ ജിജോയ്ക്കു രണ്ടും മായയ്ക്ക് ഒരു കുട്ടിയുമുണ്ട്. അവരെ ഉപേക്ഷിച്ചാണ് ഇരുവരും പ്രത്യേകം ജീവിക്കുന്നത്. മായ നേരത്തേ ഗള്‍ഫിലായിരുന്നു. ഡ്രൈവറാണ് ജിജോ.

















