ഇന്ത്യയില്‍ വോട്ടർമാരുടെ പങ്കാളിത്തം ഉയർത്താൻ യു.എസ് ‘എയ്ഡി’ന്റെ 21 ദശലക്ഷം ഡോളർ (182 കോടി രൂപ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് നല്‍കിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഇതോടെ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ ആക്രമണമുന തിരിച്ചുവെച്ച ബി.ജെ.പിയും കേന്ദ്ര സർക്കാറും പ്രതിരോധത്തിലായി.
വിവാദം കത്തിച്ചുനിർത്തിയ ബി.ജെ.പി ട്രംപിന്റെ പുതിയ പ്രസ്താവനയോടെ മൗനം പാലിച്ചു. എന്നാല്‍, ബി.ജെ.പിക്കെതിരെ ആക്രമണം ശക്തമാക്കിയ കോണ്‍ഗ്രസ് സുഹൃത്തിന്റെ വെളിപ്പെടുത്തലിന് പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു.
’21 ദശലക്ഷം ഡോളർ എന്റെ സുഹൃത്തും ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്കാണ് നല്‍കിയത്. 21 ദശലക്ഷം വോട്ടിങ് കൂട്ടാനാണ് നല്‍കിയത് – ഡോണള്‍ഡ് ട്രംപ്’
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം ഉയർത്താനുള്ള പദ്ധതിക്ക് അമേരിക്കൻ ഫണ്ടിങ് ഏജൻസിയായ ‘യു.എസ് എയ്ഡ്’ 21 മില്യണ്‍ ഡോളർ നല്‍കിയെന്ന് തുടർച്ചയായി ആവർത്തിച്ചുകൊണ്ടിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്നാംതവണ അദ്ദേഹം നടത്തിയ പ്രസ്താവനയിലാണ് പണം നല്‍കിയത് മോദിക്കാണെന്ന് പറഞ്ഞത്.
തന്റെ സുഹൃത്ത് ട്രംപിനെ വിളിച്ച് അമേരിക്ക 21 ദശലക്ഷം ഡോളർ തനിക്ക് നല്‍കിയെന്ന ആരോപണം നിഷേധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് വക്താവ് പവൻ ഖേര വെല്ലുവിളിച്ചു.2001 മുതല്‍ 2024 വരെ യു.എസ് എയ്ഡ് ഇന്ത്യയില്‍ ചെലവിട്ട 290 കോടി ഡോളറിന്റെ 44 ശതമാനവും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ കാലത്താണ്.
ഇതില്‍ 650 ദശലക്ഷം ഡോളർ കഴിഞ്ഞ നാലുവർഷം മോദി സർക്കാർ എന്തിനുവേണ്ടി ചെലവിട്ടുവെന്ന് വ്യക്തമാക്കണമെന്ന് പവൻ ഖേര ആവശ്യപ്പെട്ടു. ‘ജനാധിപത്യ പങ്കാളിത്തത്തിനും സിവില്‍ സമൂഹത്തിനും’ എന്ന പേരില്‍ 3.65 ലക്ഷം യു.എസ് ഡോളർ നല്‍കിയ 2012ലാണ് അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനം സജീവമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















