ഇൻഡ്യ സഖ്യം പിരിച്ചുവിടണമെന്ന ആവശ്യവുമായി ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കാത്ത സാഹചര്യത്തില്‍ ഇൻഡ്യ സഖ്യം പിരിച്ചുവിടുകയാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.ഡല്‍ഹിയില്‍ എ.എ.പിയും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്ന സാഹചര്യത്തിലാണ് ഉമർ അബ്ദുല്ലയുടെ പ്രതികരണം.
ഉമർ അബ്ദുല്ലയുടെ നാഷനല്‍ കോണ്‍ഫറൻസ് ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണ്. എന്നാല്‍, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇൻഡ്യ സഖ്യത്തിന്റെ ഭാവി സംബന്ധിച്ച് ചർച്ചകള്‍ നടക്കാത്തതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. ഇൻഡ്യ സഖ്യത്തിന്റെ മീറ്റിങ്ങുകള്‍ ഒന്നും നടക്കാത്തത് നിർഭാഗ്യകരമാണ്. ആര് നയിക്കും, എന്താണ് അജണ്ട, സഖ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യങ്ങളിലൊന്നും ചർച്ച നടന്നിട്ടില്ല. സഖ്യത്തിലെ പാർട്ടികള്‍ ഒരുമിച്ച് നില്‍ക്കുന്നുണ്ടോയെന്നതിലും വ്യക്തത വന്നിട്ടില്ലായെന്നും ജമ്മുകശ്മീർ മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹി തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന്റെ ഭാവി നിർണയിക്കാൻ യോഗം വിളിക്കണം. ഇൻഡ്യ സഖ്യത്തിന്റെ ഭാവി പരിപാടിയില്‍ വ്യക്തത വരുത്തുകയും വേണം. ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ള സഖ്യമാണോ ഇത്. അങ്ങനെയല്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പിലും ഒരുമിച്ച് നില്‍ക്കണമെന്ന് അബ്ദുല്ല പറഞ്ഞു. ഇൻഡ്യ സഖ്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് രാഷ്ട്രീയ ജനതാ ദള്‍ നേതാവ് തേജസ്വി യാദവും പറഞ്ഞിരുന്നു. അത് ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം രൂപവത്കരിച്ച സഖ്യമാണെന്നായിരുന്നു തേജസ്വിയുടെ പരാമർശം.

















