സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിവാഹ വാർഷിക പാർട്ടി നടത്തിയതിനുശേഷം അർദ്ധരാത്രിയോടെ ദമ്ബതികള്‍ ജീവനൊടുക്കി.നാഗ്പൂർ മാർട്ടിൻ നഗർ സ്വദേശികളായ അമ്ബത്തേഴുകാരൻ ജെറില്‍ ഡാംസണ്‍, ഭാര്യ നാല്‍പ്പത്താറുകാരി ആനി എന്നിവരെയാണ് ഇരുപത്തിയാറാം വിവാഹ വാർഷികാഘോഷങ്ങള്‍ക്ക് ശേഷം മരിച്ചനിലയല്‍ കണ്ടെത്തിയത്.
ആനിയുടെ മൃതദേഹം വീട്ടിനുളളിലെ കട്ടിലില്‍ വിവാഹവസ്ത്രം ധരിച്ച നിലയിലായിരുന്നു. മൃതദേഹത്തില്‍ വെളുത്ത പൂക്കള്‍ വിതറുകയും ചെയ്തിരുന്നു. ജെറിലിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആനിയെ കൊലപ്പെടുത്തിയശേഷം ജെറില്‍ ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്.
മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ അനൗപചാരിക വില്‍പ്പത്രവും സോഷ്യല്‍ മീഡിയ സ്റ്റാറ്റസും ഉള്‍പ്പെടെ രണ്ട് ആത്മഹത്യാകുറിപ്പുകള്‍ ഇവർ സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡുചെയ്തിട്ടുണ്ട്. തങ്ങളുടെ മരണത്തില്‍ മറ്റാരും ഉത്തരവാദികളല്ലെന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ദമ്ബതികള്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. തങ്ങളുടെ സ്വത്തുക്കള്‍ ഒരു പ്രശ്നവുമില്ലാതെ വിതരണം ചെയ്യണമെന്നും കുറിപ്പില്‍ ഇവർ മുതിർന്ന ബന്ധുക്കളോട് ആവശ്യപ്പെടുന്നുണ്ട്. പൊലീസ് നടപടികള്‍ക്ക് ശേഷം ഇവരുടെ ആഗ്രഹപ്രകാരം ഒരേ ശവപ്പെട്ടിയില്‍ ഒന്നിച്ച് സംസ്കരിച്ചു.
ആനിയുടെ സോഷ്യല്‍മീഡിയ സ്റ്റാറ്റസ് കണ്ട ഒരു ബന്ധുവാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. ബന്ധുക്കള്‍ എത്തി നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നുമാണ് പൊലീസിന്റെ നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊവിഡിന് മുൻപ് ജെറില്‍ പ്രമുഖ ഹോട്ടലുകളില്‍ ഷെഫായി ജോലിനോക്കിയിരുന്നു. കൊവിഡിനുശേഷം ആവശ്യക്കാർക്ക് പലിശയ്ക്ക് പണം നല്‍കി വരികയായിരുന്നു. വീട്ടമ്മയായിരുന്നു ആനി.

















