ഹെക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് നടപ്പാകാതിരിക്കുകയും കോടതിയില്‍ ഹാജരാകാതിരിക്കുകയും ചെയ്‌ത കുറ്റത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.ആരോഗ്യവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്‌ടറായി ഡോക്‌ടർ ഉണ്ണിക്കൃഷ്‌ണന് വികലാംഗ ക്വാട്ടയില്‍ നിയമനം നല്‍കണം എന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിനാലാണ് ഇന്ന് കോടതി അഡീഷണല്‍ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചത്.
നിലവില്‍ ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് ഡയറക്‌ടരായി ജോലി നോക്കുന്ന ഡോക്‌ടർ ഉണ്ണിക്കൃഷ്‌ണന് വികലാംഗ ക്വാട്ടയില്‍ ഡെപ്യൂട്ടി ഡയറക്‌ടറായി നിയമനം നല്‍കുന്നതിന് 2023 ഓഗസ്‌റ്റ് ഒൻപതിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവായിരുന്നു. എന്നാല്‍ സർക്കാർ ഈ ഉത്തരവ് നടപ്പാക്കിയിരുന്നില്ല. തുടർന്ന് ഡോക്‌ടർ ഉണ്ണിക്കൃഷ്‌ണൻ കോടതിയലക്ഷ്യ കേസിന് ഹൈക്കോടതിയില്‍ ഹർജി നല്‍കി. ഇതോടെ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷൻ ഫയല്‍ ചെയ്‌തു. എന്നാല്‍ ഇത് 2024 ഫെബ്രുവരി 23ന് സുപ്രീംകോടതി തള്ളി. തുടർന്ന് സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹർജി നല്‍കുമെന്ന് ഹൈക്കോടതിയില്‍ സർക്കാർ അറിയിച്ചു. എന്നാല്‍ ജൂലായ് 18ന് പുനഃപരിശോധനാ ഹർജിയും കോടതി തള്ളി.
തുടർന്ന് ഡിസംബർ 10ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഒന്നുകില്‍ ഉത്തരവ് അനുസരിക്കണമെന്നും അതല്ലെങ്കില്‍ നേരിട്ട് ഹാജരായിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പിന്നീട് കേസ് ഇന്ന് പരിഗണിച്ചെങ്കിലും ചുമതലപ്പെട്ട അഡീഷണല്‍ ചീഫ് സെക്രട്ടറി ഹാജരായില്ല. ഇതോടെയാണ് കോടതി രാജൻ ഖോബ്രഗഡെയ്‌ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.





