
അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട കാർ കാല്‍നടയാത്രക്കാരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍, അപകടമുണ്ടാക്കിയ കാറിന് ഇൻഷുറൻസ് ഇല്ല.വർക്കല രജിസ്ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറിന്‍റെ ഇൻഷുറൻസ് കഴിഞ്ഞ ഒക്ടോബർ 16 ന് അവസാനിച്ചതായാണ് മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസമാണ് മടവൂർ തോളൂരില്‍ പലവക്കോട് പള്ളിമേടതില്‍ വീട്ടില്‍ സബീനയുടെ(39) ജീവനെടുത്ത അപകടം നടന്നത്.റോഡിന്റെ വലതുവശത്തുകൂടി പോകുകയായിരുന്ന സബീനയെയും മകള്‍ അല്‍ഫിയയെയും അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. സബീന സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇവരുടെ മകള്‍ അല്‍ഫിയ (17) ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങവേയാണ് സബീനയേയും മകളേയും കാർ ഇടിച്ച് തെറിപ്പിച്ചത്. ഉടൻ തന്നെ ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സബീന മരിച്ചിരുന്നു.
റിട്ട. സൈനിക ഉദ്യോഗസ്‌ഥനായ സാബു എന്നയാളാണ് കാർ ഓടിച്ചിരുന്നത്. മറ്റൊരാള്‍ കൂടി കാറിലുണ്ടായിരുന്നു. സബീനയും മകളും റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അപകമുണ്ടായെന്നാണ് സാബു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വലത് വശം ചേർന്ന് നടന്ന് പോയ ഇവരെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. സംഭവ സ്ഥലത്ത് സിസിടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ ചികിത്സയില്‍ കഴിയുന്ന അല്‍ഫിയയുടെ മൊഴിയെടുത്ത ശേഷമേ എന്താണ് സംഭവിച്ചത് എന്നറിയാൻ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്. വാഹനത്തിന്‍റെ ഇൻഷുറൻസ് വിവരങ്ങള്‍ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.