കല്‍പ്പറ്റ സ്റ്റേഷൻ ഹൗസ് ഓഫീസറായ വിനോയ് കെ ജെ യെ ഭീഷണിപ്പെടുത്തി സമൂഹമാധ്യമമായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റിട്ട കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്ബറായ ജഷീർ പള്ളിവയലിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
സിഐയുടെ പരാതിയില്‍ കല്‍പറ്റ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ സംസ്ഥാന കേന്ദ്ര സർക്കാരുകള്‍ അവഗണിക്കുകയാണെന്നാരോപിച്ച് നവംബർ 30ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തില്‍ കലാശിച്ചിരുന്നു. ഇതിനെ തുടർന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് അഞ്ചു തവണ ലാത്തിച്ചാർജ് നടത്തി. കണ്ണീർ വാതകവും പ്രയോഗിച്ചു.
ജഷീർ പള്ളിവയലുള്‍പ്പെടെ 50 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കാണ് ലാത്തിച്ചാർജില്‍ പരിക്കേറ്റത്.ഇതിന് പിന്നാലെയാണ് ജഷീർ പള്ളിവയലിന്റെ ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൌണ്ടുകളില്‍ ഭീഷണി പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.’ദൈവം ആയുസ്സ് തന്നിട്ടുണ്ടെങ്കില്‍ മോനെ വിനോയ് കെ ജെ തന്നെ വിടത്തില്ല’ എന്ന അടിക്കുറിപ്പോടെ സിഐയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു ഭീഷണി പോസ്റ്റ്. സി ഐയെ ഭീഷണിപ്പെടുത്തി ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തക എന്ന ഉദ്ദേശത്തോടെ ഉള്ള പോസ്റ്റാണെന്ന് ബോധ്യപ്പെട്ടതിനെത്തിടർന്നാണ് കേസ് രജിസ്റ്റർ ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

















