കണക്ക് കൂട്ടലുകള്‍ക്ക് ഒടുവിൽ ചേലക്കരയില്‍ ജയം അവകാശപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും. 18,000 വോട്ടിന്‍റെ വൻ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്. 3000ലേറെ വോട്ടിന്‍റെ ജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. വോട്ട് വർധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
കോട്ട കാക്കാനും കീഴടക്കാനും നടന്ന ചേലക്കര പോരില്‍ ജനം കാത്ത് വെച്ചതറിയാനുള്ള കാത്തിരിപ്പാണ് ഇനി. അതിന് മുമ്ബേയുള്ള മുന്നണികളുടെ അവകാശവാദങ്ങള്‍ക്ക് ഒട്ടും കുറവില്ല. ഒൻപത് പഞ്ചായത്തുകളിലും ലീഡ് നേടി 18,000 വോട്ടിന്‍റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി അവകാശപ്പെടുന്നത്.
യു ആർ പ്രദീപിന് വ്യക്തിപരമായി വൻ തോതില്‍ വോട്ടുകള്‍ സമാഹരിക്കാനായി, ലോക്സഭയ്ക്ക് സമാനമായ ഇടത് വിരുദ്ധ തരംഗമില്ല, ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫ് അനുകൂലമായി ഏകീകരിക്കപ്പെട്ടില്ല, ബിജെപിയിലേക്ക് ഇടതു വോട്ടുകള്‍ കാര്യമായി ചോർന്നതായി കാണുന്നില്ല എന്നെല്ലാമാണ് ഇടതിന്‍റെ വിലയിരുത്തല്‍. വരവൂരിലും വള്ളത്തോള്‍ നഗറിലും ഒഴികെ ലീഡ്, രാധാകൃഷ്ണന് ലഭിച്ചിരുന്ന മുസ്ലിം യുഡിഎഫ് അനുകൂല വോട്ടുകള്‍ തിരിച്ചെത്തി, ഇടതിന്റെ പട്ടികജാതി വോട്ടുകള്‍ ബിജെപിക്ക് പോയി, എല്ലാത്തിനും ഉപരിയായി ശക്തമായ ഭരണവിരുദ്ധ വികാരം- ഇതെല്ലാമാണ് യുഡിഎഫ് വിലയിരുത്തല്‍.
40,000 വോട്ടുകള്‍ നേടുമെന്നാണ് ബിജെപിയുടെ അവകാശ വാദം. എന്നാല്‍ 30,000 കടക്കില്ലെന്ന് എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ പറയുന്നു. ഡിഎംകെ സ്വതന്ത്രൻ എൻ കെ സുധീർ 3,000 വോട്ടില്‍ ഒതുങ്ങുമെന്നും അവർ കരുതുന്നു. അതേസമയം ചേലക്കരയിലെ തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞതോടെ അടുത്ത ദിവസങ്ങളില്‍ പാലക്കാട്ടെ പ്രചാരണത്തില്‍ സജീവമാകാനാണ് മൂന്നു സ്ഥാനാർത്ഥികളുടെയും തീരുമാനം.

















