തൊഴില്‍ രഹിതരായ യുവാക്കളെ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിവന്ന യുവതിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെയാണ് സംഭവം. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേനയാണ് കഴിഞ്ഞ മൂന്ന് വർഷമായി അഞ്ജു ശർമ എന്ന യുവതി തട്ടിപ്പ് നടത്തിയിരുന്നത്. സർക്കാർ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് തൊഴിലില്ലാത്ത യുവാക്കളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ യുവതി തട്ടിയെടുത്തതായി ചുരു എസ്‌പി ജയ് യാദവ് പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്‌തു.
ഡല്‍ഹി സബ് ഇൻസ്‌പെക്‌ടറാണ് താനെന്ന് അവകാശപ്പെട്ട യുവതി, യുവാക്കളെ ഉപയോഗിച്ച് വിഐപി ജീവിതവും നയിച്ചിരുന്നതായി റിപ്പോർട്ടില്‍ പറയുന്നു. പ്ലസ്‌ടു വിദ്യാഭ്യാസം മാത്രമുള്ള ദേവ്‌ഗഡ് സ്വദേശിയായ യുവതിയാണ് ഇത്തരത്തില്‍ യുവാക്കളെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥയാണെന്ന തരത്തിലുള്ള വ്യാജ ഐഡി കാർഡ്, ഡല്‍ഹി പൊലീസിന്റെ യൂണിഫോമിലുള്ള ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവ യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു.
ഡല്‍ഹി, ഹരിയാന, ജയ്‌പൂർ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി യുവാക്കളെ ഇവർ തട്ടിപ്പിനിരയാക്കിയതായി പൊലീസ് പറയുന്നു. ഡല്‍ഹി പൊലീസിന്റെ ഹെഡ് കോണ്‍സ്റ്റബിളായി ജോലി തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞ് അർജുൻ ലാല്‍ എന്ന യുവാവില്‍ നിന്നും 12.93 ലക്ഷം രൂപ അഞ്ജു ശർമ തട്ടിയെടുത്തതായി പരാതി ലഭിച്ചതായും പൊലീസ് പറഞ്ഞു.

















