തെലങ്കാനയില്‍ ക്രിസ്ത്യൻ പള്ളിയുടെ മതില്‍ തകർത്ത് ബി.ജെ.പി പ്രവർത്തകള്‍. സിദ്ദിപേട്ട് ജില്ലയിലാണ് സംഭവമുണ്ടായത്. അനധികൃത ഭൂമിയിലാണ് പള്ളിയുടെ നിർമാണം നടത്തിയിരിക്കുന്നതെന്ന് ആരോപിച്ച് ബി.ജെ.പി മേദക് എം.പി രഘുനന്ദൻ റാവു പള്ളി തകർത്തതിനെ ന്യായീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് എട്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ടെന്നും ഇവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടുണ്ടെന്നും രഘുനന്ദൻ റാവു പറഞ്ഞു. രംഗനാഥൻ എന്ന ഐ.പി.എസ് ഓഫീസറെ അനധികൃത നിർമാണം പൊളിച്ചു നീക്കുന്നതിനായി നിയോഗിച്ചിട്ടുണ്ടെന്നും ബി.ജെ.പി എം.പി അവകാശപ്പെട്ടു. പൊലീസ് ചെയ്യേണ്ട കാര്യം ഞങ്ങളുടെ കാര്യകർത്താക്കള്‍ ചെയ്താല്‍ അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
പള്ളി നിർമിക്കുന്നതിന് മുമ്ബ് പഞ്ചായത്ത് സെക്രട്ടറിയുടേയോ മണ്ഡല്‍ റവന്യു ഓഫീസറടുയോ അനുമതി വാങ്ങിയിട്ടില്ല. ബി.ജെ.പി നിരവധി പരാതികള്‍ നല്‍കിയിട്ടും അനധികൃതമായി നിർമിച്ച പള്ളികളില്‍ നടപടിയെടുക്കാൻ അധികൃതർ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞ് രഘുനന്ദൻ റാവു പൊലീസ് സ്റ്റേഷനിലേക്ക് എത്തി ഉദ്യോഗസ്ഥരുമായി തർക്കിച്ചുവെന്നും റിപ്പോർട്ടുണ്ട്. തർക്ക ഭൂമി സർക്കാർ നല്‍കിയത് തന്നെയാണെന്നും പിന്നീട് ഇത് സ്വകാര്യ വ്യക്തിക്ക് കൈമാറുകയായിരുന്നുവെന്നും ആരോപണം. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട രേഖകള്‍ അനധികൃതമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

















