ഉത്തർപ്രദേശില്‍ പത്ത് വയസുകാരിയെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച് പിതാവ്. ലളിത്പൂരിലാണ് സംഭവം. സംഭവത്തില്‍ ഗോവിന്ദ് ദാസ് റായ്കർ (45) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു റായ്കർ തന്റെ മകളെ ഫാനില്‍ തലകീഴായി കെട്ടിത്തൂക്കിയത്. പിന്നാലെ വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസിയായ യുവാവ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയായിരുന്നു. പിതാവിനോട് യുവാവ് കുട്ടിയുടെ കെട്ടഴിച്ചുവിടാൻ പറയുന്നതും പ്രതികരിക്കാതെ പിതാവ് ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
സംഭവത്തില്‍ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും റായ്ക്കറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയെ മർദ്ദിച്ചതിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

















