അപകടകാരികളായ ലഹരി വസ്തുക്കളുടെ ഹബ്ബായി കേരളം മാറുന്നു. ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. എം.ഡി.എം.എ, ബ്രൗണ്‍ ഷുഗർ എന്നിവയയുടെ വില്പനയിലും കടത്തലിലും യുവാക്കളക്കാള്‍ ഒരു പടി മുന്നിലാണ് യുവതികള്‍. ഇന്നലെ കണ്ണൂരില്‍ ബ്രൗണ്‍ ഷുഗർ കടത്തുന്നതിനിടെ 2 സ്ത്രീകള്‍ ഉള്‍പ്പെടെ 3 പേർപൊലീസിന്റെ പിടിയിലായി.
കോഴിക്കോട് സ്വദേശി എൻ ദിവ്യ (36)കണ്ണൂരിലെ മഹേന്ദ്ര റെഡ്ഡി(33), ഫാത്തിമ ഹബീബ (27) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ തളാപ്പ് പാമ്ബൻ മാധവൻ റോഡിലെ സ്വകാര്യ ലാബിനു മുൻവശത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. മംഗ്ളുറു ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് മയക്കുമരുന്നുമായി പ്രതികള്‍ കാറില്‍ വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസും വനിതാ പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. പരിശോധനയില്‍ പ്രതികളില്‍ നിന്ന് 24.23 ഗ്രാം ബ്രൗണ്‍ ഷുഗർ പിടികൂടി. വില്‍പനക്കായി എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ ഫാത്തിമ ഹബീബ എക്സൈസിന്റെ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ്. മഹേന്ദ്രനും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ കണ്ണൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

















