കസ്റ്റഡിയിലെടുത്ത യുവാക്കള്‍ പോലീസ് സ്റ്റേഷനില്‍ പോലീസുകാരെ മർദിച്ചു. റാഞ്ചിയിലെ ലാല്‍പുർ പോലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍വെച്ച് പോലീസ് ഉദ്യോഗസ്ഥനെ പ്രതികള്‍ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
രവി രഞ്ജൻ ലക്റ, വിനോദ് ലക്റ എന്നിവരാണ് സ്റ്റേഷനില്‍ ആക്രമണം നടത്തിയതെന്ന് ലാല്‍പുർ എ.എസ്.ഐ. സുനില്‍ മുർമു പറഞ്ഞു. അപകടകരമായരീതിയില്‍ വാഹനമോടിച്ചതിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബി.ജെ.പി. വർക്കിങ് കമ്മിറ്റി മെമ്ബർ എന്നപേരിലുള്ള വ്യാജ സ്റ്റിക്കറും ഇവരുടെ കാറില്‍ പതിച്ചിരുന്നു. കാർ തടഞ്ഞതിന് പിന്നാലെ ഇരുവരും പോലീസുകാരെ ഭീഷണിപ്പെടുത്തി. തുടർന്നാണ് രണ്ടുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.
എന്നാല്‍, സ്റ്റേഷനില്‍വെച്ച് ഇവർ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ മർദിച്ചെന്നും ഔദ്യോഗികരേഖകള്‍ നശിപ്പിച്ചെന്നുമാണ് പോലീസ് പറയുന്നത്.സംഭവത്തെത്തുടർന്ന് പ്രതികള്‍ക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്ക് ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധമില്ലെന്നും രണ്ടുപേരെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തതായും റാഞ്ചി എസ്.എസ്.പി. ഛന്ദൻ സിൻഹ മാധ്യമങ്ങളോട് പറഞ്ഞു.

















