താൻ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്ന് വെളിപ്പെടുത്തി സോണിയ മല്‍ഹാർ. ജയസൂര്യ അടക്കമുള്ള ആളുകളെ തന്‍റെ പേരില്‍ ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിക്കുന്നുണ്ടെന്നും അങ്ങനെ ചെയ്യരുതെന്നും സോണിയ പറയുന്നു. തന്‍റെ വാക്ക് നിമിത്തം ഏതെങ്കിലും നടന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അവർക്ക് കേസ് കൊടുക്കാമെന്നും അപ്പോള്‍ അതിനു മറുപടി താൻ കൊടുക്കാമെന്നും സോണിയ പറയുന്നു.
2013ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ മേക്കപ് ചെയ്‌ത ശേഷം ശുചിമുറിയില്‍ പോയി മടങ്ങുമ്ബോള്‍ പ്രമുഖ യുവനടൻ കയറിപ്പിടിച്ചെന്നായിരുന്നു സോണിയ മല്‍ഹാറിന്‍റെ ആരോപണം. ആരോപണവിധേയന്‍റെ പേര് നടി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇത് ജയസൂര്യയാണെന്ന രീതിയിലാണ് വാർത്തകള്‍ പിന്നീട് പ്രചരിച്ചത്.
സോണിയ മൽഹാറിന്റെ ആരോപണം ജയസൂര്യയിൽ നിന്നും മാറുമ്പോൾ പ്രമുഖനായ ആ യുവനടൻ ആര് എന്ന് ചോദ്യമാണ് ഉയരുന്നത്. നിരവധി ഊഹാപോഹങ്ങൾ സജീവമാണ്. പ്രമുഖരായ നിരവധി യുവതാരങ്ങൾ അതുകൊണ്ടുതന്നെ ഇപ്പോഴും സംശയ നിഴലിലാണ്. എന്നാൽ ഇവരിൽ പലരും 2013 14 കാലഘട്ടത്തിൽ അത്ര പ്രശസ്തരായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
സോണിയ മല്‍ഹാറിന്‍റെ വാക്കുകള്‍.
നമ്മുടെ വെളിപ്പെടുത്തല്‍ കാരണം പല ആർടിസ്റ്റുകളുടെയും സൂപ്പര്‍താരങ്ങളുടെയും പേരുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നു കേട്ടു. ലാലേട്ടൻ, ദുല്‍ഖർ, ജയസൂര്യ അടക്കം പലരുടെയും പേരുകള്‍ പറഞ്ഞു. അതൊക്കെ കേള്‍ക്കുമ്ബോള്‍ നമുക്ക് ഭയങ്കര വിഷമമുണ്ട്. അവരുടെ വീട്ടുകാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ നമുക്കൊന്നും ചെയ്യാനില്ല. പൊതുജനം പല ഊഹാപോഹങ്ങളും സൃഷ്ടിക്കും.ഞാന്‍ ആരെയും ഭയക്കുന്നില്ല. എനിക്കൊരു മെന്‍റല്‍ ട്രോമയിലേക്ക് കടന്നുപോകാനില്ല. ഞാൻ വിധവയാണ്. എനിക്ക് മക്കളുണ്ട്, ഉത്തരവാദിത്തമുണ്ട്. ഒരു തമിഴ് സിനിമ വരാനുണ്ട്. ഒരാളുടെ പേര് പറഞ്ഞ്, അയാളെ ആളുകളുടെ മുന്നില്‍ നിർത്താൻ താല്‍പര്യമില്ല.
ദയവ് ചെയ്ത് ജയസൂര്യ അടക്കമുള്ള ആളുകളെ എന്‍റെ പേരില്‍ ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിക്കരുത്. സോണിയ മല്‍ഹാറിന്‍റെ വാക്ക് നിമിത്തം ഏതെങ്കിലും നടന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അവർ കേസ് കൊടുക്കുക. അപ്പോള്‍ അതിനു മറുപടി ഞാൻ കൊടുക്കാം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ചോദിച്ചാല്‍ തീർച്ചയായും എന്നെ ഉപദ്രവിച്ച ആളുകളുടെ പേര് പറയും.ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ പെണ്ണായി ജീവിച്ചിട്ടു കാര്യമില്ല. അത്രത്തോളം വൃത്തികേടുകളല്ലേ എല്ലാവരും കാണിച്ചു കൂട്ടുന്നത്. ആർക്കെങ്കിലും ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ സഹിക്കുക. ഒരുപാട് പെണ്‍കുട്ടികളുടെ കണ്ണുനീർ ഈ ഇൻഡസ്ട്രിയില്‍ വീണിട്ടുണ്ട്.
പുലിവാല്‍ പട്ടണം ആണ് ആദ്യ സിനിമ. അതിനുശേഷം മോഹൻലാല്‍ സാറിനൊപ്പം ഗീതാഞ്ജലി സിനിമ ചെയ്തു. സൂപ്പർസ്റ്റാര്‍ പടങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു. പിന്നീട് ആർട് സിനിമകളില്‍ നായികയായി. കാറ്റ് പറഞ്ഞ കഥ, വല തുടങ്ങി എട്ട് സിനിമകളില്‍ നായികയായി അഭിനയിച്ചു. യൂട്യൂബില്‍ സോണിയ മല്‍ഹാർ സിനിമകള്‍ എന്ന് ടൈപ്പ് ചെയ്താല്‍ അറിയാം. തിയറ്റർ റിലീസ് സിനിമകള്‍ അധികമില്ലാത്തതുകൊണ്ടാണ് ആളുകള്‍ക്ക് എന്നെ അറിയാത്തത്.എന്‍റെ പരാതിക്കു സമാനമായ ആരോപണം ഉന്നയിച്ച മിനു എന്ന നടിയെ എനിക്കറിയില്ല. മാത്രമല്ല അവർ ആരോപണം ഉന്നയിച്ച ആളുകളില്‍ നിന്നും എനിക്കൊരു മോശമായ അനുഭവവും ഉണ്ടായിട്ടില്ല.
അമ്മയില്‍ അംഗത്വം വേണമെങ്കില്‍ കിടക്ക പങ്കിടണം എന്നതും അറിയില്ല. എനിക്ക് അമ്മയില്‍ മെംബർഷിപ്പ് ഇല്ല. മൂന്ന് സിനിമകളില്‍ അഭിനയിച്ചാല്‍ അംഗത്വം കിട്ടു. പക്ഷേ പൈസ പല രീതിയില്‍ ചെലവഴിച്ചതുകൊണ്ട് അംഗത്വമെടുക്കാൻ പറ്റിയില്ല. ഇടവേള ബാബുവില്‍ നിന്നൊക്കെ നല്ല പിന്തുണ മാത്രമാണ് കിട്ടിയിട്ടുള്ളത്.എല്ലാ സ്ത്രീകളോടും ഒരുകാര്യം പറയാനുണ്ട്. ഈ അവസരം ദുരുപയോഗം ചെയ്യരുത്. പരസ്പരം ഇഷ്ടപ്പെട്ട ശേഷം പരസ്പരം ബന്ധപ്പെട്ട ശേഷം അത് പിന്നീട് ആരോപണമായി ഇവിടേക്കു കൊണ്ടുവരരുത്. നിങ്ങളുടെ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപിടിക്കാൻ ശ്രമിച്ചാല്‍ പരാതി നല്‍കിയിരിക്കണം. അതല്ലാതെ രാഷ്ട്രീയത്തിന്‍റെ ഭാഗമായോ പോപ്പുലാരിറ്റിക്കു വേണ്ടിയോ ഇതിലേക്ക് ഇറങ്ങരുത്. സ്ത്രീകളെ വിശ്വാസമില്ലാത്തതുകൊണ്ട് പറഞ്ഞതാണ്.
ചൂഷണത്തിനു ഞാൻ നിന്നുകൊടുക്കാത്തതുകൊണ്ട് എനിക്ക് അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ട്. കയറിപ്പിടിക്കാൻ വന്നവന് തല്ലും കൊടുത്തിട്ടുണ്ട്.ഇൻഡസ്ട്രിയില്‍ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്നും ഒരു സ്ത്രീയുടെ അനുവാദമില്ലാതെ കയറിപ്പിടിക്കാൻ ഒരുത്തന് കൈ പൊങ്ങുമെന്നത് തെറ്റായ സന്ദേശമാണ്. അങ്ങനെയൊരു കാര്യം എന്‍റെ ജീവിതത്തില്‍ സംഭവിച്ചതുകൊണ്ടാണ് ഇത് വെളിപ്പെടുത്താൻ തീരുമാനിച്ചത്. വ്യക്തിപരമായി ഈ വിഷയത്തില്‍ കേസുമായി മുന്നോട്ടുപോകാൻ താല്‍പര്യമില്ല. പക്ഷേ അന്വേഷണ ഉദ്യോഗസ്ഥരുടെ അടുത്ത് എല്ലാം തുറന്നു പറയും.

















