നടനും എം.എല്‍.എയുമായ മുകേഷിനെതിരേ വീണ്ടും ഗുരുതര ആരോപണം. ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യയാണ് മുകേഷിനെതിരേ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ സുഹൃത്തായ ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തിയ മുകേഷ് മോശമായി പെരുമാറിയെന്നുംഅദ്ദേഹത്തെ അവിടെനിന്ന് അടിച്ച് പുറത്താക്കിയെന്നും സന്ധ്യ ആരോപിച്ചു.
”മുകേഷ് എന്റെ സുഹൃത്തിന്റെ മേല്‍വിലാസം കണ്ട് പിടിച്ച് അവരുടെ വീട്ടിലെത്തി. സുഹൃത്തിന്റെ അമ്മ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. സുഹൃത്ത് പുറത്തായിരുന്നു. മുകേഷ് അമ്മയോട് വളരെ മോശമായി പെരുമാറി”- സന്ധ്യ പറഞ്ഞു. പ്രൊഡക്ഷൻ കണ്‍ട്രോളർ വിച്ചുവിനെതിരേയും സന്ധ്യ ആരോപണം ഉന്നയിച്ചു. വഴങ്ങിയാല്‍ മാത്രമേ സിനിമയില്‍ അവസരം നല്‍കൂവെന്നും ഇല്ലെങ്കില്‍ ജോലിയില്ലാതെ വീട്ടില്‍ ഇരിക്കാൻ പറഞ്ഞുവെന്നും സന്ധ്യ ആരോപിച്ചു.
”അഭിനയ മോഹം കൊണ്ടാണ് സിനിമയിലെത്തയത്. ഞാൻ ആകെ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. ‘അമല’ എന്ന ചിത്രത്തില്‍. അവസരം ലഭിക്കണമെങ്കില്‍ വഴങ്ങണമെന്നാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ പറഞ്ഞത്. എനിക്ക് അങ്ങനെ അവസരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ ജോലി ഇല്ലാതെ വീട്ടിലിരുന്നോളൂ എന്നാണ് പറഞ്ഞത്. സിനിമ മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞതോടെ അവസരങ്ങള്‍ ഇല്ലാതായി”- സന്ധ്യ വ്യക്തമാക്കി.പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം പ്രതിഫലം തട്ടിയെടുത്ത അനുഭവവും തനിക്കുണ്ടായെന്ന് സന്ധ്യ പറഞ്ഞു. ലൊക്കേഷനില്‍ ഭക്ഷണം നല്‍കുന്നതില്‍ പോലും കടുത്ത വിവേചനമുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.

















