കൊയിലാണ്ടിയിലെ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികളുടെ അപകടമരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാർ. വിദ്യാർത്ഥികള്‍ ഓടിച്ച സ്കൂട്ടറിന് പുറകില്‍ മറ്റൊരു വാഹനം ഇടിച്ചുകയറിയിരിക്കാമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തിന് ശേഷം പുറകില്‍ നിന്നുവന്ന വാഹനങ്ങളൊന്നും നിർത്തിയില്ലെന്നും ദൃക്സാക്ഷിയായ യുവാവ് പ്രതികരിച്ചിരുന്നു. സ്കൂട്ടർ പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. എന്നാല്‍ സ്കൂട്ടറിന്റെ പുറകുഭാഗം തകർന്ന നിലയിലാണ്. അതുകൊണ്ട് തന്നെ പുറകില്‍ നിന്നും മറ്റൊരു വാഹനം ഇടിച്ചിരിക്കാമെന്നാണ് പൊലീസും സംശയിക്കുന്നത്.
സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അപകടത്തിന്റെ ദൃശ്യങ്ങളൊന്നും ലഭിച്ചില്ല.പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ച മൂവരും മലബാർ മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികള്‍ സഞ്ചരിച്ച ഇലക്‌ട്രിക് സ്കൂട്ടർ നിയന്ത്രണംവിട്ട് സമീപത്തെ പോസ്റ്റിലിടിച്ച് ഓവുചാലിലേക്ക് പതിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് അപകടത്തില്‍പെട്ട് കിടക്കുന്ന വിദ്യാർത്ഥികളെ ആദ്യം കണ്ടത്. സംഭവസ്ഥലത്ത് വച്ചുതന്നെ മൂന്ന് പേരും മരിച്ചിരുന്നു.

















