ലൈംഗികമായും സാമ്പത്തികമായും ചൂഷണം നടത്തിയെന്ന് ആരോപിച്ച് നടൻ ഷിയാസ് കരീമിനെതിരെ കഴിഞ്ഞ ദിവസം യുവതി പരാതി നല്‍കിയിരുന്നു.ഇതൊരു വ്യാജ പരാതിയാണെന്നും തനിക്കെതിരെ കേസ് കൊടുത്ത സ്ത്രീ 60 വയസ് പ്രായമുള്ളയാളാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഷിയാസ്.
തന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള സ്ത്രീയാണിതെന്നും വിഷയത്തില്‍ കുടുംബം തനിക്കൊപ്പമുണ്ടെന്നും നടൻ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കി. ”എന്റെ പേരില്‍ ഒരു പീഡന പരാതി വന്നിട്ടുണ്ട്. എന്റെ പേരില്‍ പരാതി കൊടുത്ത സ്ത്രീക്ക് അറുപത് വയസ്സുണ്ട്.
അവരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമാകാറായി. എനിക്ക് ഒരു കുഞ്ഞുണ്ട്. ഞാൻ മാന്യമായാണ് ജീവിക്കുന്നത്. എനിക്ക് ഇപ്പോള്‍ സ്ത്രീകളുമായി ഇടപെഴകാൻ തന്നെ ചെറിയൊരു പേടിയാണ്. കാരണം മുൻപേ എനിക്ക് എതിരെ ഒരു ആരോപണവും കള്ള കേസുമെല്ലാം ഉള്ളതുകൊണ്ട് വളരെ ശ്രദ്ധാലുവാണ്.
പിന്നെ ഇപ്പോള്‍ പരാതിയുമായി വന്ന സ്ത്രീ അവർക്ക് പത്തറുപത് വയസുണ്ട്. എന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള സ്ത്രീയാണ്. എന്റെ കല്യാണത്തിനും റിസപ്ഷനും അബുദാബിയിലെ പരിപാടിക്കുമെല്ലാം വന്നിട്ടുണ്ട്. എന്നെ അറിയുന്നവർക്കെല്ലാം ആ സ്ത്രീയേയും അറിയാം. കേസുള്ളതു കൊണ്ട് പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. എഫ്‌ഐആർ ഇട്ടോയെന്ന് അറിയില്ല. നിങ്ങള്‍ക്ക് വ്യക്തമാക്കാൻ വേണ്ടി പറഞ്ഞതാണ് ഞാൻ.
എന്റെ ഭാര്യയുടേയും എന്റെ ഉമ്മയുടേയും കയ്യില്‍ നിന്ന് ഇവർ കുറച്ച് സ്വർണം വാങ്ങിയിട്ടുണ്ട്. പെങ്ങളുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടുണ്ട്. പക്ഷേ ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. കുറച്ച് പ്രശ്നങ്ങള്‍ വന്ന ശേഷമാണ് ഞാൻ ഇതെല്ലാം അറിഞ്ഞത്. പിന്നെ ഈ സ്ത്രീ എന്റെ ഫാമിലിയില്‍ കയറി കുറച്ച് പേഴ്സണല്‍ കാര്യങ്ങളില്‍ ഇടപെട്ടിരുന്നു. അതില്‍ പ്രശ്നമായപ്പോഴാണ് ഇവർ സ്വർണം വാങ്ങിക്കൊണ്ടുപോയ കാര്യം ഞാൻ അറിയുന്നത്.
കാശും സ്വർണവും വാങ്ങി കൊണ്ടുപോയിട്ടുണ്ട്. ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാനും മറ്റുമായി അങ്ങോട്ടും ഇങ്ങോട്ടും കുറച്ച് പൈസ ട്രാൻസഫർ ചെയ്തിട്ടുമുണ്ട്. ഞാൻ അവരുടെ കോടികള്‍ പറ്റിച്ചു. ബിസിനസ് ചെയ്യാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ചു എന്നൊക്കെ പറഞ്ഞ് കുറച്ച് നാള്‍ മുൻപ് ഈ സ്ത്രീ എന്നെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചിലതൊക്കെ ഇട്ടപ്പോള്‍ ഞാൻ അവരുടെ പേരില്‍ കേസ് കൊടുത്തു.
ആ കേസിന്റെ പേരില്‍ ഇവർക്ക് നോട്ടീസ് ചെന്നപ്പോള്‍ ഇവർ എന്റെ പേരില്‍ ഇപ്പോള്‍ ഒരു കള്ളക്കേസുമായി വന്നിരിക്കുകയാണ്. ഞാൻ അവരെ പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. കേരള പൊലീസിലും നമ്മുടെ കോടതിയിലും നിയമത്തിലും വളരെ അധികം വിശ്വാസമുള്ളയാളാണ് ഞാൻ. മുൻപും ഇതുപോലൊരു കേസിന്റെ പേരില്‍ ഫൈറ്റ് ചെയ്തയാളാണ് ഞാൻ.
അതും ഒരു കള്ളക്കേസായിരുന്നു. അതുപോലെ തന്നെ ഈ കേസിലും ഞാൻ ഫൈറ്റ് ചെയ്യും. ആ സ്ത്രീ ചെറിയ പെണ്ണൊന്നുമല്ല. എന്റെ ഉമ്മയുടെ പ്രായമുണ്ട്. ഇതൊക്കെ പറയാനാണ് ഞാൻ വന്നത്. തലയുയർത്തി പിടിച്ച് നടക്കുന്ന മനുഷ്യനാണ് ഞാൻ.

















