ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ട് മക്കളുടെ പിതാവാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ ഇടം പിടിക്കുന്നത്. വീക്ക്‌ലി ബ്ലിറ്റ്‌സ് എന്ന ബംഗ്ലാദേശി ഓണ്‍ലൈന്‍ മാഗസിനില്‍ ലേഖനം വന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധി അഥവാ രാഹുല്‍ വിന്‍സിയുടെ ദുരുഹമായ ജീവിതവും, അവിഹിത ബന്ധങ്ങളും കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാത്തലവന്റെ മകളുമായുള്ള ബന്ധത്തില്‍ ന്യാക്ക് വിന്‍സി എന്ന പത്തൊമ്ബതുകാരനായ ആണ്‍കുട്ടിയും പതിനഞ്ചുകാരി മിനിക്ക് വിന്‍സി എന്നിങ്ങനെ രണ്ട് മക്കളും ഉണ്ടെന്നാണ് ആരോപിക്കുന്നത്.
രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ കൊളംബിയൻ വംശജയായ വനിതാ സുഹൃത്തിനെയും ചേർത്തുവച്ചാണ് ഈ ആരോപണങ്ങൾ. വനിതാ സുഹൃത്ത് ലഹരി മാഫിയ തലവന്റെ മകൾ ആണെന്നും മറ്റും പൊടിപ്പും തൊങ്ങലും വെച്ച് ഇന്ത്യയിലെ തന്നെ തീവ്ര വലതുപക്ഷ കോൺസ്പിറസി ഗ്രൂപ്പുകൾ പതിറ്റാണ്ടുകളായി കൊണ്ടാടുന്ന കഥയാണ് വളച്ചൊടിച്ച് മസാല ചേരുവകൾ പുതുതായി കൂട്ടിച്ചേർത്ത് പുതിയ അപവാദമായി പ്രചരിപ്പിക്കുന്നത്. ഇതുകൂടാതെ രാഹുലിന്റെ വിശാലമായ മതേതര കാഴ്ചപ്പാടുകളും വക്രീകരിച്ച് ഒരു പോരായ്മയായി ലേഖനത്തിൽ ചിത്രീകരിക്കുന്നുണ്ട്.
വർദ്ധിച്ചുവരുന്ന ജനപ്രീതിയിൽ ആശങ്ക
പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാൾ ജനപ്രീതിയുള്ള നേതാവാണ് ഇന്ന് ഇന്ത്യയിൽ രാഹുൽ ഗാന്ധി. അതുകൊണ്ടുതന്നെ രാജ്യത്തിനകത്തുള്ള രാഷ്ട്രീയ ശത്രുക്കളെ പോലെ തന്നെ രാജ്യത്തിന് പുറത്തുള്ള ശത്രുക്കൾക്കും അദ്ദേഹം കണ്ണിലെ കരടാണ്. രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ബോധപൂർവ്വമായ നീക്കങ്ങൾക്ക് പിന്നിൽ ഇത്തവണ അന്താരാഷ്ട്ര ശക്തികളും പങ്കുകാരാകുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
പിന്നിൽ തീവ്ര മതമൗലികവാദികൾ?
രാഹുല്‍ ഗാന്ധി ഇന്ത്യയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതാവുമാണ്. രാജ്യം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ജന നേതാവുമാണ്. ഓരോ ദിവസവും അദ്ദേഹത്തിൻറെ ജനപ്രീതിയും വർദ്ധിച്ചു വരികയാണ്. രാജ്യത്തിനകത്തുള്ള തീവ്ര വലതുപക്ഷവാദികളുടെ രൂക്ഷമായ സൈബർ ആക്രമണത്തിന് ഗാന്ധി കുടുംബം വിധേയമാകുന്നത് സാധാരണ കാഴ്ചയാണ്. എന്നാൽ ഇപ്പോൾ ബംഗ്ലാദേശിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു ഓൺലൈൻ മാധ്യമം ഗുരുതരമായ ആരോപണങ്ങൾ ഉയർത്തുമ്പോൾ അത് അന്താരാഷ്ട്ര മതമൗലിക വാദികളുടെ അജണ്ടയായും സംശയിക്കപ്പെടേണ്ടതുണ്ട്.
രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെ കുറിച്ച്, ഭാവി പ്രധാനമന്ത്രിയെന്ന് ഒരു വിഭാഗം വിശ്വസിക്കുന്ന നേതാവിനെ കുറിച്ച് നിന്ദ്യമായ അപവാദ പ്രചാരണം ആണ് നടക്കുന്നത്. രാഷ്ട്രീയ അസ്ഥിരാവസ്ഥയിലൂടെ കടന്നുപോകുന്ന ബംഗ്ലാദേശിൽ നിന്നാണ് വാർത്ത പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശ് കലാപത്തിന് പിന്നിൽ പാക്കിസ്ഥാൻ ഉൾപ്പെടെ ഇന്ത്യയുടെ ശത്രു രാജ്യങ്ങളുടെ പങ്കും സംശയിക്കപ്പെടുന്നുണ്ട്. ഇത്തരം ഇന്ത്യ വിരുദ്ധരുടെ കരങ്ങൾ തന്നെയാവണം രാഹുലിനെതിരെയുള്ള അപവാദ പ്രചാരണങ്ങൾക്ക് പിന്നിലും.
വേണ്ടത് കേന്ദ്ര ഏജൻസികളുടെ അന്വേഷണം
അപവാദ പ്രചാരണങ്ങൾക്ക് പിന്നിലുള്ള അന്താരാഷ്ട്ര ഗൂഢാലോചന അടക്കം അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരുവാൻ കേന്ദ്ര ഏജൻസികളുടെ വിശദമായ ഇടപെടൽ അനിവാര്യമാണ്. ഇന്ത്യയുടെ ഭാവിയിലെ രാഷ്ട്രീയ നേതൃത്വത്തെ തന്നെ അസ്ഥിരപ്പെടുത്താൻ ഉള്ള അർജണ്ടയുടെ ഭാഗമായി ഉള്ള നീക്കങ്ങളാണ് രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ട വിഷയമാണിത്.

















