തിങ്കളാഴ്ച ജന്തർ മന്തറില്‍ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിനിടെ വനിതാ പ്രതിഷേധക്കാരിയുടെ മുഖത്തടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൻതോതില്‍ പ്രചരിച്ചതിനെത്തുടർന്ന്, നോർത്ത് ഈസ്റ്റ് ഡിസ്ട്രിക്‌ട് അഡീഷണല്‍ ഡിസിപി സന്ദീപ് ലംബയെ പ്രതിഷേധ സ്ഥലത്തെ ചുമതലകളില്‍ നിന്ന് നീക്കി.ഇദ്ദേഹത്തോട് ഔദ്യോഗിക പോസ്റ്റിങ് സ്റ്റേഷനിലേക്ക് തിരികെ പോകാൻ നിർദേശിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഡല്‍ഹി, അന്തമാൻ ആൻഡ് നിക്കോബാർ ഐലൻഡ്‌സ് പൊലീസ് സർവീസ് (ഡാനിപ്‌സ്) ഉദ്യോഗസ്ഥനായ ലംബ തിങ്കളാഴ്ചയാണ് വിവാദത്തില്‍പ്പെടുന്നത്. പാർലമെന്റിലേക്ക് സിജെപി നടത്തിയ മാർച്ചിനെ നേരിടാൻ പൊലീസ്് ക്രൂരമായ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയിരുന്നു. ഇതിനിടെയാണ് ഒരു വനിതാ പ്രതിഷേധക്കാരിയെ ലംബ മുഖത്തടിക്കുന്നത് കാമറയില്‍ പതിഞ്ഞതും വലിയ പ്രതിഷേധത്തിന് വഴിവെച്ചതും.
അതേസമയം, തിങ്കളാഴ്ചയുണ്ടായ പൊലീസ് അതിക്രമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതിയില്‍ നടന്ന വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ ഗോപാല്‍ ശങ്കരനാരായണൻ അഡീഷണല്‍ ഡിസിപി ലംബയുടെ വിഷയം പ്രത്യേകമായി പരാമർശിച്ചു.
”പരസ്യമായി ലഭ്യമായ വീഡിയോയില്‍ അഡീഷണല്‍ ഡിസിപി സന്ദീപ് ലംബയുടെ പേരും ബാഡ്ജും വ്യക്തമായി കാണാം. വശത്ത് മാറിനില്‍ക്കുക മാത്രം ചെയ്ത ഒരു സ്ത്രീയെയാണ് അദ്ദേഹം തല്ലുന്നത്. യൂണിഫോമിട്ട ഇത്തരം അക്രമികളെ പേരെടുത്തു വിളിക്കാൻ നാം ഭയപ്പെടരുത്. അദ്ദേഹത്തെ കോടതി വിളിച്ചുവരുത്തുകയും ചെയ്ത പ്രവൃത്തിക്ക് വിശദീകരണം ചോദിക്കുകയും വേണം. യാതൊരു പ്രകോപനവുമില്ലാതെയാണ് അദ്ദേഹം ഇത് ചെയ്തത്. നമ്മെ സംരക്ഷിക്കാനാണ് ഇത്തരം ആളുകളെ പൊലീസിന്റെ ചുമതലകളില്‍ നാം ഇരുത്തിയിരിക്കുന്നത്”- ഗോപാല്‍ ശങ്കരനാരായണൻ കോടതിയില്‍ പറഞ്ഞു.

















