ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് കസ്റ്റഡിയില്‍.തിരുവനന്തപുരം ഏണിക്കരയിലെ വീട്ടില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ കൊല്ലത്ത് എത്തിച്ചശേഷമാകും ചോദ്യംചെയ്യലും മറ്റ് നടപടികളും സ്വീകരിക്കുകയെന്നാണ് വിവരം.
രണ്ട് ദിവസം മുമ്പ് പ്രശാന്തിനെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്മാറി. തുടർന്ന് ഇന്ന് രാവിലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദേവസ്വം ബോർഡ് മുൻ അംഗം അജികുമാറിനെയും തിരുവാഭരണ കമ്മീഷണർ റജിലാലിനെയും ഇന്ന് കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. മൂന്നുപേരുടെയും അറസ്റ്റും ഇന്നുതന്നെ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ വർഷം പി എസ് പ്രശാന്തിന്റെ കാലത്ത് സ്വർണം പൂശാൻ കൊണ്ടുപോയത് 2019ലെ സ്വർണക്കൊള്ള മറയ്‌ക്കാനാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. വിശ്വാസ വഞ്ചനയും ഗൂഢാലോചനയും നടത്തിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഏതുനിമിഷവും തന്റെ അറസ്റ്റ് ഉണ്ടാകുമെന്നും സർക്കാരിന്റ രാഷ്‌ട്രീയ സമ്മർദമാണ് ഇതിന് പിന്നിലെന്നും ആരോപിച്ച് പി എസ് പ്രശാന്ത് ഇന്ന് രാവിലെ ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. കേസുമായി പൂർണമായും സഹകരിക്കുമെന്നും പ്രശാന്തിന്റെ പോസ്റ്റിലുണ്ടായിരുന്നു.









