സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും.തൊപ്പി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുളളതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനുളള പൊലീസ് നീക്കം. തൊപ്പിയുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മറുപടി നല്‍കിയശേഷമാണ് തൊപ്പി ഒളിവില്‍ പോയത്. ഇയാള്‍ ജില്ല വിട്ടെന്നാണ് സംശയം. മൊഴിയെടുപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും തൊപ്പിയുടെ സുഹൃത്തുക്കളും ഹാജരായിട്ടില്ല.
കഴിഞ്ഞ ദിവസം തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആലുവ റൂറല്‍ സൈബര്‍ പൊലീസാണ് തൊപ്പിക്കെതിരായ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്. നിഹാദിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്താണ് പൊലീസ് റിപ്പോര്‍ട്ട്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് റിപ്പോർട്ടില്‍ പറയുന്നു. എറണാകുളം സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്‌സോ കേസുകള്‍, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് തൊപ്പിക്കും സൃഹൃത്തുക്കള്‍ക്കും എതിരെ ഉയര്‍ന്നത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.
നിഹാദും നിഹാദിന്റെ എംആര്‍സെഡ് ഗ്യാങ്ങില്‍ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ- പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നിഹാദിനെതിരെ മുഹമ്മദും ഷമീറും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. തൊപ്പിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് പണം നല്‍കി പ്രശ്നം ഒതുക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു.

















