ഹരിയാനയിലെ നൂഹ് ജില്ലയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ഒരു മഹീന്ദ്ര താർ എസ്യുവിക്ക് മുകളില്‍ കയറി മൂന്ന് യുവാക്കള്‍ നടത്തിയ അവിവേകപരമായ സാഹസിക പ്രകടനമാണ് ഒരു നിമിഷം കൊണ്ട് ദുരന്തത്തിന്റെ വക്കിലെത്തിയത്.അമിതവേഗത്തില്‍ ഹൈവേയിലൂടെ ഓടുന്ന വാഹനത്തിന്റെ മുകളില്‍ ധൈര്യപൂർവ്വം നില്‍ക്കുന്ന യുവാക്കളെയാണ് വൈറലായ വീഡിയോയില്‍ കാണുന്നത്. ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിക്കുന്നത്.
വാഹനത്തിന്റെ വേഗത പെട്ടെന്ന് കുറഞ്ഞതോടെ, താറിന് മുകളിലുണ്ടായിരുന്ന മൂവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം, ഇവർ ചെന്ന് വീണത് എതിർദിശയില്‍ വന്ന ഒരു ട്രക്കിന് തൊട്ടുമുന്നിലായിരുന്ന എന്നതാണ്. ട്രക്ക് ഡ്രൈവറുടെ അതീവ ശ്രദ്ധയും സമയബന്ധിതമായ പ്രതികരണവും കാരണം, വാഹനം നിമിഷങ്ങള്‍ക്കകം നിർത്താൻ കഴിഞ്ഞു. ഈ അവസരോചിത ഇടപെടല്‍ കാരണമാണ് യുവാക്കള്‍ക്ക് രക്ഷപ്പെടാനായത്. മാത്രമല്ല, താർ എസ്യുവിയുടെ ടയറുകള്‍ക്കടിയില്‍ നിന്നും ഇവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ, യുവാക്കളുടെ ഈ അശ്രദ്ധമായ പ്രവൃത്തിക്കെതിരെ ഓണ്‍ലൈനില്‍ വലിയ ജനരോഷമാണ് ഉയർന്നിരിക്കുന്നത്.
ഇത്തരത്തില്‍ അപകടകരമായ സാഹസങ്ങള്‍ തടയണമെന്ന് ഡിജിപി മുൻപ് പലതവണ നിർദ്ദേശം നല്‍കിയിട്ടും, പ്രാദേശിക തലത്തില്‍ പോലീസ് അത് അവഗണിക്കുകയാണ് എന്ന ഗുരുതരമായ ആരോപണം പ്രദേശവാസികള്‍ ഉന്നയിക്കുന്നുണ്ട്.സംഭവത്തെ തുടർന്ന്, വിഷയത്തില്‍ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നല്‍കി. ഇത്തരം നിയമലംഘനങ്ങളില്‍ ഏർപ്പെടുന്നവരെ ഉടൻ തിരിച്ചറിഞ്ഞ് നടപടിയെടുക്കാൻ ട്രാഫിക് പോലീസ് യൂണിറ്റുകള്‍ക്കും പ്രാദേശിക സ്റ്റേഷനുകള്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്.അശ്രദ്ധമായ ഡ്രൈവിംഗിന് പിഴ ചുമത്തുക, രൂപമാറ്റം വരുത്തിയ എസ്യുവികളുടെ സഞ്ചാരം നിരീക്ഷിക്കുക, പൊതുവിലുള്ള ട്രാഫിക് നിരീക്ഷണം ശക്തമാക്കുക എന്നിവയാണ് പ്രധാനമായും നല്‍കിയിരിക്കുന്ന നിർദ്ദേശങ്ങള്‍.
അപകടകരമായ ഇത്തരം പ്രവർത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാൻ ഹരിയാനയിലെ യുവജനങ്ങളോട് അഭ്യർഥിച്ചുകൊണ്ട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് രംഗത്തെത്തി.റീലുകള്‍ക്ക് വേണ്ടിയുള്ള ഈ സാഹസം ധീരതയല്ല, മറിച്ച് ഗുരുതരമായ അശ്രദ്ധയാണ് എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിമിഷങ്ങള്‍ കൊണ്ട് ഒരു കുടുംബത്തിന്റെ മുഴുവൻ ഭാവിയെയും തകർക്കാൻ ഇത്തരം പ്രവൃത്തികള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









