തിരുവല്ലയില്‍ വൻതോതില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായ കേസില്‍ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളിലൊരാള്‍ക്ക് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമാകുന്നത്. പിടിയിലായ പ്രതി പത്തനംതിട്ടയിലെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ ഔദ്യോഗിക ഡ്രൈവറാണെന്ന ആക്ഷേപമാണ് ഇതിനോടകം ഉയർന്നിട്ടുള്ളത്.
ഇതിനു പുറമെ, പ്രതി മുൻ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ കേസിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്. ഉയർന്ന രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിലാണോ പ്രതികള്‍ ജില്ലയില്‍ ലഹരിമരുന്ന് ശൃംഖല വളർത്തിയത് എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ട്.കഴിഞ്ഞ ദിവസമാണ് എംഡിഎംഎയുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ ഡ്രൈവര്‍ അടക്കം രണ്ടു പേരെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവല്ല പൊടിയാടി ഉണ്ടപ്ലാവ് സ്ഥലത്ത് മാമൂട്ടില്‍ ശ്യാം എസ്. കുമാര്‍ (27), കിഴക്കുമുറി കാവുംഭാഗം എന്ന സ്ഥലത്ത് പനയപ്പള്ളില്‍ വീട്ടില്‍ ആര്‍. രഞ്ജിത്ത് (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ശ്യാം ആണ് തിരുവല്ലയില്‍ നിന്നുള്ള സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ ഡ്രൈവര്‍ എന്നാണ് പ്രധാന ആരോപണം. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപത്തു നിന്നും ഞായറാഴ്ച വൈകിട്ട് 4.40 നാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിക്കുന്ന കാറില്‍ എംഡിഎംഎ കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു.
വാഹനത്തില്‍ നിന്നും 1.167 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ എസ്‌എച്ച്‌ഓ കെ.എസ്. സുജിത്, എസ്‌ഐ വി. വിഷ്ണു, എസ് സിപിഓ ജുബി തമ്പി, സിപിഓമാരായ അനില്‍, സനല്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

















