തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തിന് ശേഷം കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ചതിന് പിന്നില്‍ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ തന്ത്രപരമായ നീക്കങ്ങള്‍ വലിയ പങ്കുവഹിച്ചതായി വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കള്‍ വിട്ടുവീഴ്ചയില്ലാതെ നിലയുറപ്പിച്ചതോടെ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ സോണിയാ ഗാന്ധി തന്റെ ഏറ്റവും വിശ്വസ്തനായ സഹപ്രവർത്തകൻ എ.കെ. ആന്റണിയുടെ സഹായം തേടുകയായിരുന്നു. 2004-ല്‍ യുപിഎ സഖ്യം രൂപീകരിക്കുന്നതില്‍ നിർണ്ണായക പങ്കുവഹിച്ച ആന്റണിയുടെ വാക്കുകള്‍ ഹൈക്കമാൻഡ് മുഖവിലയ്ക്കെടുത്തതോടെയാണ് സതീശന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായത്.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതിലെ സാങ്കേതിക പ്രായോഗിക ബുദ്ധിമുട്ടുകള്‍ ആന്റണി സോണിയാ ഗാന്ധിയെ ബോധ്യപ്പെടുത്തി. വേണുഗോപാല്‍ നിലവില്‍ പാർലമെന്റ് അംഗമാണെന്നും അദ്ദേഹം മുഖ്യമന്ത്രിയായാല്‍ രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ നേരിടേണ്ടി വരുമെന്നും ആന്റണി ചൂണ്ടിക്കാട്ടി. ഇത്തരം ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പ്രവചനാതീതമാകാൻ സാധ്യതയുള്ളതിനാല്‍ അനാവശ്യമായ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് മുതിരരുതെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ ഉപദേശിച്ചു. കൂടാതെ, ജനങ്ങള്‍ വി.ഡി. സതീശന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും മുന്നണിയിലെ സഖ്യകക്ഷികള്‍ക്ക് അദ്ദേഹത്തോടാണ് താല്പര്യമെന്നുമുള്ള ആന്റണിയുടെ റിപ്പോർട്ട് സോണിയാ ഗാന്ധിയുടെ തീരുമാനത്തില്‍ നിർണ്ണായകമായി.
ആന്റണിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലുമായി സംസാരിക്കുകയും ദേശീയ രാഷ്ട്രീയത്തില്‍ തന്നെ തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാനുള്ള വഴി തെളിഞ്ഞു. മൂന്ന് തവണ കേരള മുഖ്യമന്ത്രിയായിരുന്ന ആന്റണിക്ക് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണയാണ് ഡല്‍ഹിയിലെ ആശയക്കുഴപ്പം അവസാനിപ്പിച്ചത്.












