കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഡല്‍ഹിയിലെ സർ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യസഭാ എംപിയായ സോണിയ ഗാന്ധിയെ ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തില്‍ നിരീക്ഷണത്തിനായാണ് അഡ്മിറ്റ് ചെയ്തതെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
വയറുവേദനയെ തുടർന്നാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷം അവരുടെ ആരോഗ്യനിലയിൽ ഭയപ്പെടാൻ ഇല്ല എന്നും ഡോക്ടർമാർ നിരീക്ഷണം തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
“സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണ്. രക്തസമ്മർദ്ദം ചെറുതായി കൂടുതലായിരുന്നെങ്കിലും, ഇപ്പോള്‍ അവർ സ്ഥിരതയുള്ള അവസ്ഥയിലാണ്,” ഐജിഎംസി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. അമൻ ചൌഹാൻ പറഞ്ഞു. നിലവില്‍ സോണിയ ഗാന്ധി ഡോക്ടർമാരുടെ നിരന്തര നിരീക്ഷണത്തിലാണ്.
നേരത്തെ, ജൂണ്‍ 7-ന് ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് (ഐജിഎംസി) ആശുപത്രിയില്‍ സോണിയ ഗാന്ധിയെ ചെറിയ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പ്രവേശിപ്പിച്ചിരുന്നു. ഷിംല സന്ദർശനത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് അന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും പതിവ് ആരോഗ്യ പരിശോധനയാണെന്നും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ ഉപദേഷ്ടാവ് (മാധ്യമം) നരേഷ് ചൌഹാൻ അറിയിച്ചിരുന്നു.

















