കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെത്തുടർന്ന് മൂവാറ്റുപുഴ യുഡിഎഫില്‍ ഉടലെടുത്ത തർക്കം രമ്യതയിലേക്ക്. കോട്ടയം എംപി ഫ്രാൻസിസ് ജോർജിന്റെ മധ്യസ്ഥതയിലാണ് തർക്കങ്ങൾ ഏറെക്കുറെ പറഞ്ഞ് അവസാനിപ്പിച്ചത്. താൻ പ്രത്യേക ലക്ഷ്യത്തോടെയല്ല അത് പറഞ്ഞതെന്ന് കുഴല്‍നാടൻ യോഗത്തിൽ വിശദീകരിച്ചു. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ യുഡിഎഫ് ബൂത്ത് ഭാരവാഹികൾക്ക് ഇന്ന് നിശ്ചയിച്ചിരുന്ന വിരുന്ന് പ്രശ്നങ്ങൾ ആറി തണുക്കുന്നത് വരെ മാറ്റിവെക്കുവാനും തീരുമാനമായി.
പാണക്കാട് തങ്ങളെ കുഴൽനാടൻ അധിക്ഷേപിച്ചു എന്ന നിലയിലാണ് ലീഗിലെ ചില തീവ്ര നിലപാടുകാർ നിലപാടെടുത്തത്. ആ ഒരു തലത്തിലേക്ക് പ്രസ്താവനയെ കാണേണ്ടതില്ല എന്ന് ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി. മുസ്ലിം ലീഗ് ദേശീയ ആസ്ഥാനം ഉദ്ഘാടനം ചെയ്യുന്ന വേളയിൽ കെ സി വേണുഗോപാലിന്റെ സാന്നിധ്യം കേരളത്തിൽ അനിവാര്യമാണ് എന്ന് ആദ്യം വ്യക്തമാക്കിയത് ഹൈദരലി തങ്ങളായിരുന്നു എന്നും ഫ്രാൻസിസ് ജോർജ് യോഗത്തിൽ ഓർമ്മപ്പെടുത്തി.
കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലീഗിന്റെ പിന്തുണ വി.ഡി. സതീശനാണെന്ന വാർത്തകളോട് പ്രതികരിക്കവെയാണ് കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തങ്ങള്‍ നോക്കിക്കൊള്ളാമെന്ന് കുഴല്‍നാടൻ പറഞ്ഞത്. ഇതോടെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ മൂവാറ്റുപുഴയില്‍ പരസ്യമായി രംഗത്തിറങ്ങുകയും മാത്യു കുഴല്‍നാടന്റെ ചിത്രം ഫ്ലക്സ് ബോർഡുകളില്‍ നിന്ന് വെട്ടിമാറ്റി കത്തിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലും കുഴല്‍നാടനെതിരെ കടുത്ത വിമർശനങ്ങളാണ് ലീഗ് അനുയായികള്‍ ഉയർത്തുന്നത്. ഇതിനിടെയാണ് കെ ഫ്രാൻസിസ് ജോർജ് എംപിയുടെ നേതൃത്വത്തിൽ അനുയായിനീക്കങ്ങൾ നടന്നതും പ്രശ്നങ്ങൾ ഏറെക്കുറെ രമ്യമായി പരിഹരിച്ചതും.

















