വരൻ കതിർമണ്ഡപത്തില്‍ നില്‍ക്കെ കാമുകന് വരണമാല്യം ചാർത്തി യുവതി. മധ്യപ്രദേശിലെ ഛിന്ദ്‌വാര ജില്ലയിലെ ഉംറേത്ത് ഗ്രാമത്തില്‍ നടന്ന ഒരു വിവാഹച്ചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വധു കാമുകന് വരണമാല്യം ചാർത്തിയതിന് പിന്നാലെ വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മില്‍ വാക്തുതർക്കവും സംഘർഷവുമുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഏപ്രില്‍ 27-28 രാത്രിയിലായിരുന്നു സംഭവം. പരാസിയയില്‍ നിന്നെത്തിയ വരൻ വേദിയില്‍ കാത്തുനില്‍ക്കുമ്പോള്‍, മാലയുമായി എത്തിയ വധു പെട്ടെന്ന് പിന്തിരിഞ്ഞ് ജനക്കൂട്ടത്തിനിടയിലേക്ക് ഓടുകയായിരുന്നു. പിന്നാലെ ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന യുവാവിനെ ചേർത്ത് പിടിച്ച് മാല അണിയിച്ചുവെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇയാളാള്‍ വധുവിന്റെ കാമുകനെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ സംഭവത്തിന് പിന്നാലെ വധുവിന്റെ വീട്ടുകാർ കാമുകനെ പിടികൂടി മർദിക്കുകയും വിവാഹ സ്ഥലത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ വധുവിന്റെയും വരന്റെയും കുടുംബങ്ങള്‍ തമ്മില്‍ തർക്കവും സംഘർഷവും ഉണ്ടായി. അപമാനം നേരിട്ട വരൻ വിവാഹം വേണ്ടെന്ന് വെച്ച് തന്റെ വീട്ടുകാർക്കൊപ്പം മടങ്ങിപ്പോയി.ഏകദേശം രണ്ട് വർഷമായി വധുവും കാമുകനും പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാർക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും റിപ്പോർട്ടുകള്‍ പറയുന്നു. എന്നാല്‍ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് യുവതി വിവാഹത്തിന് സമ്മതിച്ചത്. സാമ്പത്തിക നഷ്ടവും മാനസിക വിഷമവും ചൂണ്ടിക്കാട്ടി വരന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവാഹത്തിന്റെ ഭാഗമായി നല്‍കിയ ആഭരണങ്ങളും മൊബൈല്‍ ഫോണും അവർ തിരികെ വാങ്ങി.

















