പൗരാവകാശങ്ങള്‍ക്കായി നിരന്തരം പോരാടിയ പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ വിയോഗത്തില്‍ എങ്ങും അനുശോചന പ്രവാഹമാണ്. അദ്ദേഹത്തിന്റെ സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാക്കാട് ചെറുപുഷ്പം പള്ളിയില്‍ നടക്കും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യ കാര്‍മ്മികത്വം വഹിക്കും. സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പള്ളിയ്ക്കു സമീപമുള്ള ഭവനത്തില്‍ നിന്നും ആരംഭിക്കും. ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 4 മണിക്ക് ഡിജോ കാപ്പന്റെ ഭൗതികശരീരം സ്വവസതിയില്‍ കൊണ്ടുവരും.
അപകടത്തില്‍ പരിക്കേറ്റ് പാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഡിജോ കാപ്പന്റെ മരണം സംഭിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി സാധാരണക്കാരുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയിരുന്ന അദ്ദേഹം സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്റെ ട്രസ്റ്റിയായിരുന്നു. പാലയിലെ പ്രശസ്തമായ കാപ്പില്‍ കുടുംബാംഗമാണ്. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.
കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റായിരുന്നു. കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനായിട്ടുണ്ട്. പിന്നീട് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലും ബാലകൃഷ്ണ പിള്ള വിഭാഗത്തിലും പ്രവര്‍ത്തിച്ചു. പിന്നീട് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി. ബസ് പാസഞ്ചേഴ്സ് അസോസിയഷന്‍, കെ.എസ്.ഇ.ബി ഉപഭോക്തൃ അസോസിയേഷന്‍ എന്നിവയ്ക്ക് നേതൃത്വം കൊടുത്തു. കേരള യൂണിവേഴ്സിറ്റി അസി. രജിസ്ട്രാര്‍ ഡോ. മിനി കാപ്പനാണ് ഭാര്യ. മക്കള്‍: അശ്വിന്‍ ഡി കാപ്പന്‍ (അയര്‍ലന്‍ഡ്), മരിയറ്റ കാപ്പന്‍ (ഗവേഷക വിദ്യാര്‍ഥി, കേരള യൂണിവേഴ്‌സിറ്റി), എഡ്വിന്‍ ഡി കാപ്പന്‍ (യു.കെ).
തളർത്തിയത് വാഹനാപകടം
ആറുമാസം മുന്‍പ് തിരുവനന്തപുരത്തെ തന്റെ ഫ്‌ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ വാഹനാപകടത്തെത്തുടര്‍ന്നാണ് അദ്ദേഹം ചികിത്സയിലായിരുന്നത്. ഫ്‌ലാറ്റിലെ പാര്‍ക്കിങ്ങില്‍ നിന്ന് കാര്‍ പുറത്തെടുക്കുന്നതിനിടെയുണ്ടായ യന്ത്രതകരാര്‍ മൂലം വാഹനം അതിവേഗം മുന്നോട്ട് നീങ്ങി മതിലിലിടിക്കുകയായിരുന്നു. സ്റ്റിയറിങ്ങിനും സീറ്റിനും ഇടയില്‍ ഞരുങ്ങിപ്പോയ അദ്ദേഹത്തിന് ആ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ മൂന്ന് മാസമായി പാലായിലെ ആശുപത്രിയില്‍ തീവ്രപരിചരണത്തിലായിരുന്നു അദ്ദേഹം.

















