പ്രതിഷേധ മാർച്ചിനിടെ മന്ത്രി ഗിരീഷ് മഹാജനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്ന യാത്രക്കാരിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.ചൊവ്വാഴ്ച നടന്ന മഹായുതി സഖ്യത്തിൻറെ പ്രതിഷേധ റാലിയെത്തുടർന്ന് കിലോമീറ്ററുകളോളം ട്രാഫിക് കുരുക്ക് അനുഭവപ്പെട്ടതാണ് യുവതിയുടെ രോഷത്തിനു കാരണമായത്.
സ്കൂളില്‍ നിന്ന് കുട്ടിയെ വിളിക്കാൻ പോയ സ്ത്രീ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിയതോടെ വാഹനത്തില്‍ നിന്നിറങ്ങി പ്രതിഷേധക്കാരുടെ ഇടയിലേക്ക് നേരിട്ടെത്തുകയായിരുന്നു. പിന്നാലെ മന്ത്രിക്കും തടസം പറയാനെത്തിയ പോലീസുകാർക്കും നേർക്ക് തിരിഞ്ഞു.
നിങ്ങളെപോലെ റാലി നടത്തുന്നവർക്ക് സമീപത്തുള്ള മൈതാനം ഉപയോഗിക്കാമായിരുന്നില്ലേ എന്ന് ചോദിച്ച അവർ, നൂറുകണക്കിന് ആളുകളെ റോഡില്‍ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് ആക്രോശിച്ചു. ഇവിടെ നിന്ന് പോകൂ. താങ്കള്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയാണ് എന്നാണ് സ്ത്രീ മന്ത്രിയോട് പറഞ്ഞത്. എന്നാല്‍ മന്ത്രി ഗിരീഷ് മഹാജൻ അവരെ ശാന്തയാക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാൻ അവർ തയ്യാറായില്ല. ഉന്നത ഉദ്യോഗസ്ഥരോട് മാത്രമേ സംസാരിക്കൂ എന്ന് പോലീസിനോട് തീർത്തുപറഞ്ഞ സ്ത്രീയുടെ ധീരമായ നിലപാട് സോഷ്യല്‍ മീഡിയയുടെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.
വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ സംഘടിപ്പിച്ചതായിരുന്നു റാലി. മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി (എംവിഎ)യ്‌ക്കെതിരേ ആയിരുന്നു ഗിരീഷ് മഹാജന്റെയും സംഘത്തിന്റെയും പ്രതിഷേധറാലി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്കായിരുന്നു റാലി. വിവിധഭാഗങ്ങളില്‍നിന്നായി നിരവധി സ്ത്രീകളാണ് ഇതില്‍ പങ്കെടുക്കാനെത്തിയത്. റാലി ആരംഭിക്കാൻ വൈകിയതോടെ പ്രദേശമാകെ ഗതാഗതക്കുരുക്ക് രൂപപ്പെടുകയായിരുന്നു.

















