തിരൂരില്‍ യുവതിയും ഒന്നര വയസ്സുള്ള മകനും കിണറ്റില്‍ മരിച്ച നിലയില്‍. ഏഴൂര്‍ സ്വദേശിനി 30 വയസ്സുള്ള ഇര്‍ഫാന, ഒന്നര വയസ്സുള്ള മകന്‍ അമന്‍ മാലിക് എന്നിവരാണ് മരിച്ചത്.രാത്രിയില്‍ ഇര്‍ഫാനയുടെ പിതാവ് പള്ളിയില്‍ പോയതിനു പിന്നാലെ കാണാതായ മകള്‍ക്കായി തിരച്ചില്‍ നടക്കുന്നതിനിടയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
തിരൂര്‍ ഏഴൂര്‍ പുളിക്കപ്പറമ്ബില്‍ തിങ്കളാഴ്ച രാത്രിയാണ് ദാരുണ സംഭവം ഉണ്ടായത്. ഇര്‍ഫാനയുടെ പിതാവ് കരിമ്ബനക്കല്‍ ഇബ്രാഹിംകുട്ടി പള്ളിയില്‍ പോയതിനു പിന്നാലെയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇബ്രാഹിംകുട്ടി പോയതിനു പിന്നാലെ വീട്ടിലെത്തിയ അയല്‍വാസി ഇര്‍ഫാനയെ അന്വേഷിച്ചെങ്കിലും കണ്ടില്ല. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ കിണറിന്റെ വല സ്ഥാനം തെറ്റിക്കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടത്. പന്ത്രണ്ടര മീറ്റര്‍ ആഴവും രണ്ടര മീറ്ററോളം വെള്ളവുമുള്ള കിണറ്റിലാണ് ഇര്‍ഫാനയും മകനും മരിച്ചു കിടന്നത്.
ഉടന്‍ തന്നെ തിരൂര്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി പുറത്തെടുക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നാലുമാസം മുന്‍പാണ് ഇര്‍ഫാനയുടെം ഉമ്മ മരിച്ചത്. ഇത് ഇര്‍ഫാനയെ മാനസികമായി വല്ലാതെ തളര്‍ത്തിയിരുന്നു. ഇര്‍ഫാനയുടെ ഭര്‍ത്താവ് റാഫി വിദേശത്താണ്. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിരൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസർ പി. അബ്ദുല്‍സലീമിന്റെ നേതൃത്വത്തില്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ടി.കെ. മദനമോഹനന്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ.കെ. സന്ദീപ്, വി.സി. വിപിന്‍, കെ.സി. രതീഷ്, ടി. അബ്ദുല്‍സമദ്, പി.കെ. നകുല്‍, പി.വി. ഗോപി എന്നിവരടങ്ങുന്ന സംഘമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

















