ഉത്തർപ്രദേശിലെ കാണ്‍പൂരിലെ ചകേരിയില്‍ നിന്നും സഹായം അഭ്യർത്ഥിച്ചുള്ള ഒരു യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.പിന്നാലെ യുവതിയുടെ ഭർതൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോയില്‍ ഭർതൃ പിതാവ് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും സ്വകാര്യ ഭാഗങ്ങളില്‍ തല്ലിയെന്നും കീറിയ വസ്ത്രത്തോടെ തെരുവിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചെന്നും യുവതി ആരോപിച്ചിരുന്നു.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ ഇന്ത്യയിലെ സ്ത്രീ സുരക്ഷയെയും ഗാർഹിക പീഡനത്തെയും കുറിച്ച് വലിയ ചർച്ച തന്നെ സമൂഹ മാധ്യമങ്ങളില്‍ നടന്നു.
യുവതിയെ വലിച്ചിഴയ്ക്കാൻ ശ്രമം
വീഡിയോയില്‍ മധ്യവയസ് പിന്നിട്ട ഒരു പുരുഷൻ, ഒരു യുവതിയെ ബലമായി പിടിച്ച് വലിക്കാൻ ശ്രമിക്കുന്നത് കാണാം. യുവതി വീടിന്‍റെ ഗേറ്റിന് ഉള്ളിലായിരുന്നു ഇരുവർക്കും ഇടയില്‍ ഒരു സ്കൂട്ടി മറിഞ്ഞ് കിടക്കുന്നതും കാണാം. ഇതിനിടയിലൂടെയാണ് അയാള്‍ യുവതിയെ കടന്ന് പിടിക്കാൻ ശ്രമിച്ചത്. യുവതിയുടെ വസ്ത്രങ്ങള്‍ സംഘർഷത്തിനിടെ അഴിഞ്ഞ് കിടന്നു. മറ്റൊരു സ്ത്രീ ഇതിനിടെ ഇയാളെ തള്ളിമാറ്റാൻ ശ്രമിക്കുന്നതും കാണാം. എന്നാല്‍ യുവതിയുടെ കൈയില്‍ പിടിച്ച് വലിച്ച ഇയാള്‍ അവരെ ഗേറ്റിന് വെളിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. ഇതിനിടെ മറ്റേ സ്ത്രീ ഇടപെട്ടെ ഇയാളെ ഗേറ്റ് വെളിയിലാക്കുന്നു. ഇതിനിടെ അക്രമണത്തിന് വിധേയയ സ്ത്രീ എഴുന്നേറ്റ് വീട്ടിനുള്ളിലേക്ക് ഓടുന്നതും കാണാം. പിന്നാലെ ഭർതൃപിതാവും ഓടുന്നു. അയല്‍വാസികളാണ് ഈ വീഡിയോ ചിത്രീകരിച്ചത്. യുവതി തന്നെ ചിത്രീകരിച്ച രണ്ടാമത്തെ വീഡിയോയില്‍ തന്‍റെ ഭർതൃപിതാവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് അവർ ആരോപിച്ചു. ഇരുകൈകളിലുമേറ്റ പരിക്കുകള്‍ ചൂണ്ടിക്കാണിച്ച ഇവർ ഭർതൃപിതാവ് തന്‍റെ സ്വകാര്യ ഭാഗങ്ങളില്‍ മർദ്ദിച്ചെന്നും ആരോപിച്ചു.
പ്രതി ഭർതൃപിതാവെന്ന് പോലീസ്
ആനന്ദ് നഗറില്‍ താമസിക്കുന്ന സുശീല്‍ ദുബെയാണ് യുവതിയെ അക്രമിച്ചെന്നും ഇയാള്‍ യുവതിയുടെ ഭർത്താവിന്‍റെ അച്ഛനാണെന്നും ചകേരി പോലീസ് അറിയിച്ചു. വീഡിയോയില്‍ കാണുന്ന സ്ത്രീ സൂശീലിന്‍റെ മകന്‍റെ ഭാര്യയും പ്രയാഗ് രാജ് സ്വദേശിനിയുമായ മീനാക്ഷി പാണ്ഡെയാണെന്ന് പോലീസ് അറിയിച്ചു. ഇവരുടെ വീട്ടില്‍ കുടുംബസഘർഷങ്ങള്‍ പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. സുശീല്‍ മകനെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാൻ ആഗ്രഹിച്ചിരുന്നെന്നും അതിന് ആദ്യ ഭാര്യ ഒഴിവാക്കാൻ അയാള്‍ ശ്രമിക്കുകയാണെന്നും യുവതി വീഡിയോയില്‍ ആരോപിച്ചു. തന്നെ ഭാര്യാപിതാവ് വീട്ടിനുള്ളില്‍ തടവില്‍ ഇട്ടിരിക്കുകയാണെന്നും യുവതി ആരോപിച്ചു. 2020 -ലാണ് മീനാക്ഷി പാണ്ഡെ, ഹിമാൻഷു ദുബെയെ വിവാഹം കഴിച്ചത്. കുടുംബത്തിനുള്ളില്‍ ഏറെക്കാലമായി നിലനിന്നിരുന്ന ഗാർഹിക തർക്കങ്ങളുടെ ഒടുവിലത്തെ സംഭവമാണ് വൈറലായത്.
പ്രതി അറസ്റ്റില്‍
രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ചക്കാരി പോലീസ് കേസെടുത്തെന്നും പ്രതി സുശീലിനെ അറസ്റ്റ് ചെയ്തെന്നും കാണ്‍പൂർ പോലീസ് കമ്മീഷണറേറ്റ് അറിയിച്ചു. ഗാർഹിക പീഡനം, ശാരീരിക ആക്രമണം, സ്ത്രീകള്‍ക്കെതിരായ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതിന് പിന്നാലെ യുവതിയെ അക്രമിച്ച ഭാര്യപിതാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു.

















