പേരയ്ക്ക പറിച്ചെടുത്തതിന് പെണ്‍കുട്ടിയെ കെട്ടിയിട്ട് തല്ലി മുൻ സൈനികൻ. ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.കുടിയേറ്റക്കാരുടെ മകളാണ് ക്രൂരതയ്ക്കിരയായത്. സൈനികന്റെ വീടിന് പുറത്തായി നിന്ന മരത്തില്‍ നിന്ന് പേരയ്ക്ക പറിച്ചതിനായിരുന്നു കുട്ടിയെ മർദ്ദിച്ചത്.
മർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായ പ്രദേശവാസി രോഹിത് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകർത്തിയത് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ സൈനികനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
പേരയ്ക്ക പറിക്കുന്നതുകണ്ട മുൻ സൈനികൻ കുട്ടിയെ വീടിനകത്തേയ്ക്ക് കൊണ്ടുപോവുകയും സ്റ്റെയർകേസില്‍ കൈകള്‍ ചങ്ങല ഉപയോഗിച്ച് കെട്ടിയിടുകയുമായിരുന്നു. രോഹിത്തിനോട് രക്ഷപ്പെടുത്താൻ കുട്ടി കരഞ്ഞപേക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ കുട്ടി പേരയ്ക്ക മോഷ്ടിച്ചതുകൊണ്ടാണ് കെട്ടിയിട്ടതെന്ന് മുൻ സൈനികൻ ന്യായീകരിക്കുകയും ചെയ്യുന്നു. രോഹിത് സൈനികനെ വിമർശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.തുടർന്ന് രോഹിത് ചൈല്‍ഡ് ഹെല്‍പ്‌ലൈനിനെയും പൊലീസിനെയും വിവരമറിയിച്ചു.
മുൻ സൈനികൻ കുറ്റം സമ്മതിച്ചതായും കുട്ടിയുടെ മാതാപിതാക്കളോട് മാപ്പ് പറഞ്ഞതായും രോഹിത് പിന്നീട് വെളിപ്പെടുത്തി. സ്ഥലത്തെത്തിയ പൊലീസ് സൈനികനെ ചോദ്യം ചെയ്യുകയും കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. സൈനികനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

















