പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വാട്സാപ്പ് ഗ്രൂപ്പുവഴി വില്‍പ്പനയ്ക്ക് വെച്ച സെക്സ് മാഫിയാ സംഘത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു സ്വദേശിയായ ശോഭ, അവരുടെ സഹായി തുളസീകുമാർ എന്നിവരെയാണ് കഴിഞ്ഞ ദിവസം മൈസൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെടാനായി 20 ലക്ഷം രൂപയാണ് ശോഭയും കൂട്ടാളിയും ആവശ്യപ്പെട്ടത്. അന്ധവിശ്വാസങ്ങളെ മറയാക്കിയായിരുന്നു ശോഭയുടെ പെണ്‍വാണിഭം.കർണാടകയിലെ വിജയനഗര കേന്ദ്രീകരിച്ചായിരുന്നു ശോഭയുടെ സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്.
കന്യകളായ പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാല്‍ മാനസിക രോഗങ്ങള്‍ ഭേദമാകുമെന്ന അന്ധവിശ്വാസത്തെ കൂട്ടുപിടിച്ചായിരുന്നു സംഘം ലക്ഷങ്ങളുടെ ഇടപാടുകള്‍ നടത്തിയിരുന്നത്. ആറാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ 20 ലക്ഷം രൂപക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് ശോഭയും കൂട്ടാളിയും കുടുങ്ങിയത്.ഋതുമതിയായ ഉടൻ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് മാനസിക രോഗം ഇല്ലാതാക്കുമെന്നായിരുന്നു ശോഭയുടെ പ്രചാരണം.
‘ഒടനടി സേവ സംസ്‌തേ’ എന്ന എൻജിഒയുടെ സഹായത്തോടെയാണ് പൊലീസ് സംഘത്തെ പിടികൂടിയത്. ഈ എൻജിഒയ്ക്കാണ് പെണ്‍കുട്ടികളെ വില്‍ക്കാൻ ശ്രമിക്കുന്നത് സംബന്ധിച്ച വിവരം ലഭിച്ചത്. ഇത്തരം അന്ധവിശ്വാസങ്ങളുളള ഉപയോക്താക്കളെ ശോഭ തിരയുന്നുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ എൻജിഒ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. പന്ത്രണ്ടും പതിമൂന്നും വയസ് പ്രായമുളള പെണ്‍കുട്ടികളെ വാട്‌സ്‌ആപ്പിലൂടെ ആവശ്യക്കാർക്ക് വീഡിയോകോള്‍ വഴി കാണിച്ചുകൊടുത്തതായും കണ്ടെത്തി.
തുടർന്ന് സംഘത്തെ കുടുക്കാനുള്ള പദ്ധതി തയാറാക്കി. എൻജിഒ ജീവനക്കാരൻ ആവശ്യക്കാരനെന്ന വ്യാജേന ശോഭയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മൈസുരുവില്‍ എത്തിക്കാൻ ഇവർ ആവശ്യപ്പെട്ടു. ശനിയാഴ്ച്ച രണ്ടുമണിയോടെ എത്താമെന്ന് ശോഭ അറിയിച്ചു. തുടർന്ന് എൻജിഒ സ്ഥാപകരായ കെ.വി.സ്റ്റാൻലിയും എം.എല്‍.പരശുരാമയും വിജയനഗർ പൊലീസുമായി ചേർന്ന് സ്ഥലത്തെത്തി.പറഞ്ഞുറപ്പിച്ചതിനനുസരിച്ച് ശോഭ എത്തി. എൻജിഒ ജീവനക്കാരനുമായി വിലപേശല്‍ ആരംഭിച്ചു. പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിനായി നല്‍കുന്നതിന് ശോഭ 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ചർച്ച പുരോഗമിക്കുന്നതിനിടെ ഇവരെ പൊലീസ് വളയുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ആദ്യം കുട്ടിയുടെ അമ്മയാണെന്നും പിന്നെ പെണ്‍കുട്ടി അവരുടെ സഹോദരിയുടെ മകളാണെന്നും ശോഭ പറഞ്ഞു. അവസാനം അത് താൻ ദത്തെടുത്ത കുട്ടിയാണെന്ന് വരെ പറഞ്ഞു. പിന്നീടാണ് സെക്‌സ് റാക്കറ്റാണെന്ന് സമ്മതിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന തുളസീകുമാർ ഭർത്താവാണെന്നാണ് ശോഭ പറഞ്ഞത്.ആറാംക്ലാസുകാരിയായ പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചില്‍ഡ്രൻസ് ഹോമിലാക്കി. സെക്സ് റാക്കറ്റിന് കുട്ടിയെ എങ്ങനെയാണ് ലഭിച്ചത് എന്ന് കണ്ടെത്താനായിട്ടില്ല. ഇത് കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

















