കൊട്ടാരക്കരയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ വീണ്ടും സജീവമാകുകയാണ്. കോണ്‍ഗ്രസ് നേതാവ് ആർ. രശ്മിയെ ചുറ്റിപറ്റിയാണ് പുതിയ അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. ആർ രശ്മിയെ ബിജെപിയിലെത്തിക്കാൻ നീക്കം നടക്കുന്നു എന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രശ്മിയെ കൊട്ടാരക്കരയില്‍ ബിജെപി സ്ഥാനാർത്ഥിയാക്കാനാണ് നീക്കം.
അതേസമയം, ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല എന്നാണ് രശ്മിയുടെ നിലപാട്. കൊട്ടാരക്കരയില്‍ രശ്മിയെ സ്ഥാനാർത്ഥിയാക്കിയാല്‍ ശക്തമായ ത്രികോണ മത്സരം കാഴ്ച്ചവെക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം. സിപിഎം വിട്ട് എത്തിയ അയിഷാ പോറ്റി കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മറുവശത്ത്, ധനമന്ത്രിയും നിലവിലെ എംഎല്‍എയുമായ കെ.എൻ. ബാലഗോപാല്‍ തന്നെയായിരിക്കും സിപിഎമ്മിന്റെ സ്ഥാനാർഥി.
ഇങ്ങനെ മത്സരം കടുപ്പിക്കുന്ന സാഹചര്യത്തില്‍ എതിർപാളയത്തില്‍ നിന്നുള്ള ശക്തനായ നേതാവിനെ തങ്ങള്‍ക്കൊപ്പമെത്തിച്ച് കളത്തിലിറക്കി മുന്നേറ്റം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് ബിജെപി നേതൃത്വം രശ്മിയെ തങ്ങള്‍ക്കൊപ്പം നിർത്താൻ പരിശ്രമിക്കുന്നത്. കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമാണ് രശ്മി.
2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലഗോപാലിനെതിരെ കോണ്‍ഗ്രസ് സ്ഥാനാർഥിയായി രശ്മി മത്സരിച്ചിരുന്നു. അന്ന് 10,814 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബാലഗോപാല്‍ ജയിച്ചത്. 2016ല്‍, അയിഷാ പോറ്റി സിപിഎമ്മിനുവേണ്ടി മത്സരിച്ച് 42,632 വോട്ടിന്റെ വലിയ ജയം നേടിയിരുന്നു; ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി സവിൻ സത്യൻ ആയിരുന്നു.

















