തീർത്ഥാടന യാത്രയ്ക്കിടെ മകന്റെ സുഹൃത്ത് ലോഡ്ജില്‍ മുറിയെടുത്ത് ലൈംഗികപീഡനത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതി. കാസർഗോഡ് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ഇവർ കൊലക്കേസില്‍ പ്രതിയാണ് എന്ന വിവരവും പുറത്തുവരുന്നുണ്ട്.
മകന്റെ സുഹൃത്തിനൊപ്പം തീർത്ഥാടനത്തിനായി പുറപ്പെട്ട യുവതിയെ യാത്രാമധ്യേ ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചുവെന്ന പരാതിയില്‍ 22 കാരനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. പകർത്തിയ ദൃശ്യങ്ങള്‍ ഭർത്താവിന് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.2025 നവംബർ 21നാണ് സംഭവം നടന്നതെന്നാണ് പരാതി.
മകന്റെ സുഹൃത്തായ യുവാവിനൊപ്പം കോഴിക്കോട് എത്തിയ യുവതി അന്ന് നഗരത്തിലെ ഒരു ലോഡ്ജിലാണ് താമസിച്ചത്. അവിടെവച്ച് യുവാവ് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ വിശദീകരണം. തുടർന്ന് രണ്ട് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ ഞെട്ടിച്ച പ്രവാസി കൊലപാതക കേസിലെ നാല് പ്രതികളില്‍ ഒരാളാണ് പരാതിക്കാരി എന്നാണ് റിപ്പോർട്ട്. കണ്ണൂർ-കാസർഗോഡ് ജില്ലകളുമായി ബന്ധപ്പെട്ട് കൂടോത്രം അടക്കമുള്ള ആചാരങ്ങളുമായി ബന്ധപ്പെട്ട സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. 2023 ഏപ്രില്‍ 14ന് പ്രവാസിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് 20 മാസങ്ങള്‍ക്ക് ശേഷം, 2024 ഡിസംബറിലാണ് പ്രതികള്‍ പിടിയിലായത്.

















