ഒന്നാംവർഷ എംബിഎ വിദ്യാർഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. യുവതിയെ കൊലപ്പെടുത്തിയ ആണ്‍സുഹൃത്ത് പിയൂഷ് ദംനോതിയ എന്ന യുവാവിനെ മുംബൈയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. യുവതി തന്നില്‍ നിന്നും അകലുന്നു എന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ക്രൂരമായാണ് കൊലപ്പെടുത്തിയത് എന്നും മൃതദേഹവുമായും ലൈംഗിക വേഴ്ച്ചയിലേർപ്പെട്ടു എന്നുമാണ് ഇയാളുടെ മൊഴി.
ഫെബ്രുവരി 14നാണ് 24 വയസ്സുള്ള വിദ്യാർഥിനിയെ ക്ലാസ്മേറ്റിന്റെ വാടകവീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് പിയൂഷ് ദംനോതിയയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് പ്രതിയുടെ മൊഴികളിലൂടെ ഗുരുതരമായ വിവരങ്ങള്‍ പുറത്തുവന്നത്.പ്രതിയായ പിയൂഷ് ദംനോതിയ യുവതിയെ ഫെബ്രുവരി 10ന് വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് രണ്ടര മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ ഒറ്റയ്ക്കായി ഒരു ബാഗുമായി പുറത്തേക്കു പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ കണ്ടെത്തിയിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ നഗരം വിട്ടതായും അന്വേഷണത്തില്‍ വ്യക്തമായി.
കൊലപാതകത്തിനു പിന്നാലെ പ്രതി ദുർമന്ത്രവാദം നടത്തിയിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചു. ആത്മാക്കളെ വിളിച്ചുവരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇയാള്‍ യുട്യൂബില്‍ തിരഞ്ഞതായും, ഒറ്റപ്പെട്ട അവസ്ഥയില്‍ അസ്വാഭാവികമായി പെരുമാറിയതായും അന്വേഷണ സംഘം പറയുന്നു.യുവതിയുമായി വീട്ടിലെത്തിയ പ്രതി ആദ്യം ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു. തനിക്ക് ശാരീരിക സുഖമില്ലെന്ന് പെണ്‍കുട്ടി മറുപടി നല്‍കി. തുടർന്ന് ബലമായി ലൈംഗികബന്ധം നടത്തി, ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചു. തുടർന്ന് കൈകളും കാലുകളും കെട്ടിയിട്ട് ഒരു സമ്മാനം നല്‍കാമെന്ന് പറഞ്ഞു. യുവതി ബഹളം വച്ചതോടെ വായില്‍ തുണി തിരുകിക്കയറ്റിയ ശേഷം അവളുടെ നെഞ്ചത്ത് കയറിയിരുന്നു.
ബോധം പോകുന്നതുവരെ അതേ അവസ്ഥയിലിരുന്നു. ശ്വാസം നിലച്ചുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ അവളുടെ നെഞ്ചിനു സമീപത്ത് കത്തി പൊട്ടിപ്പോകും വിധത്തില്‍ കുത്തിയിറക്കി. കൊലപാതകത്തോടെയും അയാളുടെ ക്രൂരത അവസാനിച്ചില്ലെന്ന് പൊലീസ് പറയുന്നു. പുറത്തുപോയി ബിയർ വാങ്ങിവന്ന് മൃതദേഹത്തിനു സമീപത്തിരുന്ന് കുടിച്ചു. തുടർന്ന് ജീവനറ്റ് കിടന്ന ആ ശരീരവുമായി വീണ്ടും ലൈംഗിക ബന്ധം നടത്തി. തുടർന്ന് പ്രതി വസ്ത്രം മാറി സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. ആധാർ കാർഡില്‍ ചില മാറ്റങ്ങള്‍ വരുത്താനുണ്ടെന്ന് പറഞ്ഞാണ് യുവതി ആ ദിവസം വീട്ടില്‍ നിന്നിറങ്ങിയത്. പിതാവ് കലക്ടറേറ്റിനു മുൻപില്‍ കൊണ്ടുവിട്ടു. പിന്നാലെ പിയൂഷിനൊപ്പം പിറന്നാള്‍ പാർട്ടിക്ക് പോവുകയാണ്, രാത്രി 11ഓടെ തിരിച്ചുവരുമെന്ന് സഹോദരിയെ വിളിച്ചിട്ട് പറഞ്ഞു. ‘അച്ഛനോട് പറയണം അവളിനി തിരിച്ചുവരില്ലെന്ന്’ എന്നൊരു സന്ദേശം രാത്രി 11ന് സഹോദരിയുടെ മൊബൈലിലേക്ക് വന്നു, യുവതിയുടെ മൊബൈലിലേക്ക് പല തവണ വിളിച്ചെങ്കിലും സ്വിച്ച്‌ഡ് ഓഫ് ആയിരുന്നു. ഇതിനിടയിലാണ് കോളജ് വാട്സാപ് ഗ്രൂപിലേക്ക് ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങള്‍ വന്നത്. യുവതിയുടെ മുഖം കൃത്യമായി കാണുന്ന വിധത്തിലും പ്രതിയുടെ മുഖം ഇമോജികള്‍ കൊണ്ടു നിറച്ചുമായിരുന്നു ദൃശ്യങ്ങളുണ്ടായിരുന്നത്. ഇതേ ദൃശ്യം പ്രതി അവളുടെ വാട്സാപ് സ്റ്റാറ്റസും ആക്കിയിരുന്നു.
തനിക്ക് യുവതിയെ വിവാഹം കഴിക്കണമെന്നാഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ 15 ദിവസമായി അവള്‍ അകലം പാലിക്കുകയായിരുന്നെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. അവളുടെ മൊബൈലില്‍ ഒരു ഡേറ്റിങ് ആപ് കണ്ടെത്തിയെന്നും മറ്റൊരാളുമായി ബന്ധത്തിലായിരുന്നെന്നും പ്രതി സംശയിച്ചു. കൊലപാതകം നടത്തിയ ശേഷം ഇയാള്‍ മുംബൈയിലേക്കാണ് പോയത്. യുവതിയുടെ മൊബൈല്‍ ഫോണ്‍ തല്ലിത്തകർത്ത് തെളിവുകള്‍ നശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം മുംബൈയിലെത്തിയ ശേഷം ഇയാള്‍ ദുർമന്ത്രവാദം നടത്തിയെന്നും യുവതിയുടെ ആത്മാവിനെ വിളിച്ചുവരുത്താനായി ശ്രമിച്ചെന്നും മൊഴിയുണ്ട്. ഇയാളെ മുംബൈയില്‍വച്ചാണ് പൊലീസ് പിടികൂടിയത്. ഡിജിറ്റല്‍ തെളിവുകളും സിസിടിവി ദൃശ്യങ്ങളും ദുർമന്ത്രവാദത്തിനായി ഉപയോഗിച്ച സാധനങ്ങളും, സാഹചര്യത്തെളിവുകളുമെല്ലാം ചേർത്ത് പ്രതിയെ പുറത്തിറങ്ങാത്ത വിധം പൂട്ടാനാണ് മുംബൈ പൊലീസിന്റെ ശ്രമം.

















