ഛത്തീസ്ഗഡിലെ ബല്‍റാംപൂരില്‍ നിന്നുള്ള ഒരു സർക്കാർ സ്കൂള്‍ അധ്യാപകന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.അഞ്ച് വർഷമായി അധ്യാപകനായി തുടരുന്ന ഇദ്ദേഹത്തിന് ബോർഡില്‍ എഴുതിയിരിക്കുന്ന അടിസ്ഥാന ഇംഗ്ലീഷ് വാക്കുകള്‍ പോലും കൃത്യമായി എഴുതാനോ കൂട്ടി വായിക്കാനോ അറിയില്ലെന്നതാണ് അമ്ബരപ്പിക്കുന്ന കാര്യം. ഇയാള്‍ എങ്ങനെയാണ് സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് ഭാഷാധ്യാപകനായി എന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചോദിക്കുന്നത്.
വീഡിയോ ദൃശ്യങ്ങളില്‍ ഏതാനും പേർ ചേർന്ന് അധ്യാപകൻ എന്ന് അവകാശപ്പെടുന്ന വ്യക്തിയെ നിർബന്ധിച്ച് ഏതാനും വാക്കുകള്‍ ബോർഡില്‍ എഴുതിപ്പിക്കുന്നതും അത് വായിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. 11,19 എന്നീ അക്കങ്ങളാണ് അധ്യാപകനോട് ഇംഗ്ലീഷില്‍ ബോർഡില്‍ എഴുതാൻ ആവശ്യപ്പെടുന്നത്. ഈ രണ്ട് അക്കങ്ങളുടെയും സ്പെല്ലിംഗ് ഇദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്ന് മാത്രമല്ല അത് ഉച്ചരിക്കാനും അറിഞ്ഞുകൂടായിരുന്നു. ഇലവനെ ഇയാള്‍ ‘ഐവേനെ’ എന്നും നയന്‍റീനെ ‘നിനിതിൻ’ എന്നുമാണ് ഇയാള്‍ ഉച്ചരിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് വലിയതോതിലുള്ള ആശങ്കകളാണ് ഉയരുന്നത്.
എക്സില്‍ പ്രചരിക്കുന്ന വീഡിയോടൊപ്പമുള്ള കുറുപ്പില്‍ ‘ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലുള്ള ഒരു സർക്കാർ സ്കൂള്‍ അധ്യാപകന് അടിസ്ഥാന ഇംഗ്ലീഷ് വാക്കുകള്‍ പോലും എഴുതാൻ അറിയില്ലായിരുന്നു – ഇയാളാണോ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത്?’ എന്നായിരുന്നു കുറിച്ചത്. വിദ്യാഭ്യാസ സംവിധാനത്തിന്‍റെ പരാജയമായി ഈ സംഭവം സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. അഞ്ച് വർഷമായി അധ്യാപകനായി തുടരുന്ന ഇയാള്‍ക്ക് എങ്ങനെ ഒരു സർക്കാർ സ്കൂളില്‍ നിയമനം ലഭിച്ചുവെന്നത് ആശങ്കപ്പെടുത്തുന്ന മറ്റൊരു ചോദ്യമായി അവശേഷിച്ചു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടികളും ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് മറ്റൊരു ഗുരുതര പ്രശ്നമായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി.

















