വിവാഹ വാഗ്ദാനം നല്‍കി ജനസേന എംഎല്‍എ അരവ ശ്രീധർ ഒരു വർഷത്തിലേറെയായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന് യുവതിയുടെ ആരോപണം. എന്നാല്‍ ആരോപണം എംഎല്‍എ നിഷേധിച്ചു. 2024-ല്‍ റെയില്‍വേ കൊഡൂർ നിയോജകമണ്ഡലത്തില്‍ നിന്ന് ശ്രീധർ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചൂഷണം ആരംഭിച്ചതെന്ന് സർക്കാർ ജീവനക്കാരിയായ സ്ത്രീ വീഡിയോ പ്രസ്താവനയില്‍ അവകാശപ്പെട്ടു.
തന്നെ ഒരു കാറില്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ശ്രീധർ ആക്രമിച്ചുവെന്നും അവർ പറഞ്ഞു.കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് ഗർഭഛിദ്രങ്ങള്‍ക്ക് വിധേയയായിട്ടുണ്ടെന്നും എംഎല്‍എ തന്നെ ആവർത്തിച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവർ ആരോപിച്ചു. വിവാഹമോചനം നേടാൻ ഭർത്താവിനെ നിർബന്ധിക്കാൻ അയാള്‍ വിളിച്ചതായും അവർ പറഞ്ഞു. എംഎല്‍എ തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും യുവതി വീഡിയോയില്‍ പറഞ്ഞു.
അബോർഷൻ നടത്തിയാല്‍ നീ രക്ഷപ്പെടുമെന്നും കുടുംബം നന്നാകുമെന്നും ജോലി നന്നാകുമെന്നും അല്ലെങ്കില്‍, നിനക്ക് എന്നെ അറിയാമല്ലോ എന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഒരു സാഹചര്യത്തിലും ഞാൻ ഗർഭഛിദ്രം നടത്തില്ലെന്ന് അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തേക്ക് അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. പിന്നീട് ഭർത്താവിനെ വിവാഹമോചനം ചെയ്താല്‍, വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും അവര്‍ പറഞ്ഞു. അതേസമയം, എംഎല്‍എ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ആന്ധ്രാപ്രദേശ് വനിതാ കമ്മീഷൻ ചെയർപേഴ്‌സണ്‍ റായപതി ശൈലജ സ്ത്രീയുമായി ഫോണില്‍ സംസാരിച്ചു.

















