മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നുള്ള വാഗ്ദാനവുമായി എലത്തൂർ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോണ്‍ കോള്‍.സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻവരുമെന്നും മന്ത്രിയാക്കണമെങ്കില്‍ മൂന്നുകോടി രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു വാട്സാപ്പ് കോള്‍ വന്നത്. വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നാണ് വിളിച്ച ആള്‍ പറഞ്ഞത്. സംശയം തോന്നിയ എംഎല്‍എ കാര്യം പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിനെ അറിയിച്ചപ്പോള്‍ അങ്ങനെയൊരു ഫോണ്‍ കോള്‍ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന് എംഎല്‍എ കോഴിക്കോട് സൈബർ സെല്ലില്‍ പരാതി നല്‍കി.
ജൂലായ് ആറിനാണ് വാട്സാപ്പ് കോള്‍ വന്നത്. ഇംഗ്ലീഷിലായിരുന്നു സംസാരം. വയനാട് എംപിയുടെ ഓഫീസില്‍ നിന്ന് രാജ്‌കുമാർ ആണെന്നാണ് പരിചയപ്പെടുത്തിയത്. ജില്ലയിലെ ഒരു എംപിയാണ് ഫോണ്‍ നമ്പർ തന്നതെന്നും ഇയാള്‍ പറഞ്ഞു. മന്ത്രിയാക്കാമെന്ന വാഗ്ദാനം തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ട എംഎല്‍എ പണം തരാമെന്നും എങ്ങനെയാണ് നിങ്ങള്‍ തന്നെ മന്ത്രിയാക്കാൻ പോകുന്നതെന്നും തിരിച്ചുചോദിച്ചു.
ഏകദേശം 10 മിനിട്ട് നീണ്ട സംസാരത്തിലൂടെ മന്ത്രിയാക്കാൻ നടത്തുന്ന ഓപ്പറേഷൻ വിവരിച്ചു. പിന്നീട് ഫോണ്‍ കട്ട് ചെയ്ത ശേഷം എംഎല്‍എ തന്റെ ഫോണ്‍ നമ്പർ നല്‍കിയെന്നും പറഞ്ഞ എംപിയെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചു. എഐസിസി ആസ്ഥാനത്തുനിന്നാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചെന്നും ജില്ലയിലെ രണ്ട് എംഎല്‍എമാരുടെ ഫോണ്‍ നമ്പർ വാങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് ഇരുവരും ചേർന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ വിളിച്ചന്വേഷിച്ചത്. ഡല്‍ഹിയില്‍ നിന്നാണ് വിളി വന്നതെന്ന് സൈബർ സെല്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

















